Flash News

നടപ്പാത നിര്‍മാണത്തിന് പട്ടാളം : മഹാരാഷ്ട്ര സര്‍ക്കാരിന് കടുത്ത വിമര്‍ശനം



മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റോഡ് ട്രെയിന്‍ സ്‌റ്റേഷനിലെ നടപ്പാതയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടു വിവാദം. സൈനിക സഹായത്തോടെ എല്‍ഫിന്‍സ്റ്റണ്‍ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ മൂന്നു നടപ്പാലങ്ങള്‍ നിര്‍മിക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രഖ്യാപനമാണ് വിവാദത്തിനു തിരികൊളുത്തിയത്. 2018 ജനുവരി 31നുള്ളില്‍ നടപ്പാതയുടെ പുനര്‍നിര്‍മാണം പട്ടാളം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം.തൊട്ടുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല തുടങ്ങിയവര്‍ ഈ നീക്കത്തിനെതിരേ ട്വിറ്ററിലൂടെ വിമര്‍ശനവുമായെത്തി. രാജ്യം കാക്കുന്നതിനും യുദ്ധം ചെയ്യാനുമാണു സൈന്യത്തെ ഉപയോഗിക്കേണ്ടതെന്നും പാലം നിര്‍മാണം പോലുള്ള സിവിലിയന്‍ ജോലികള്‍ക്കു സൈന്യത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അമരീന്ദര്‍ സിങ് തുറന്നടിച്ചു. സൈനികരെ ഇത്തരം ജോലികള്‍ക്ക് നിയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. പാലം നിര്‍മിക്കുന്നതു പോലുള്ള ജോലികള്‍ക്ക് അതീവ അടിയന്തര ഘട്ടങ്ങളില്‍ മാത്രം സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതാണ് ഉചിതമെന്ന് ഒമര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ക്കൊപ്പം ഇന്ന് എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് സൈനിക സഹകരണത്തോടെ പാലം പുനര്‍നിര്‍മിക്കുമെന്നു ഫഡ്‌നാവിസ് പ്രഖ്യാപിച്ചത്. എല്‍ഫിന്‍സ്റ്റണ്‍ ട്രെയിന്‍ സ്‌റ്റേഷന്‍ നടപ്പാത കൂടാതെ മറ്റു രണ്ടു മുംബൈ സബര്‍ബന്‍ സ്‌റ്റേഷനുകളിലെ നടപ്പാതയും നിര്‍മിക്കാന്‍ പട്ടാളത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടപ്പാത നിര്‍മാണത്തിനു തയ്യാറായ പട്ടാളത്തിനും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും നന്ദി അറിയിച്ചുകൊണ്ട് പീയുഷ് ഗോയലും ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്‌റ്റേഷനിലെ നടപ്പാത തകര്‍ന്നത്. അപകടത്തില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it