Flash News

തുഗ്ലക് കാലത്തെ ശവകുടീരം ഹിന്ദുത്വര്‍ കൈയേറി

ന്യൂഡല്‍ഹി: തുഗ്ലക് കാലത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകുടീരം ഹിന്ദുത്വര്‍ കൈയേറി ശിവക്ഷേത്രമാക്കി. രണ്ടുമാസം മുമ്പാണ് ശവകുടീരം കൈയേറിയത്. ഇതിന് കാവി പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റിയതായി ദേശീയ പത്രം റിപോര്‍ട്ട് ചെയ്തു. ഹുമയൂണ്‍പൂരിലെ സഫ്ദര്‍ജങ് മേഖലയിലെ ശവകുടീരമാണ് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണങ്ങള്‍ മറികടന്ന് ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച രാജ്യത്തെ 767 പൈതൃക ഇടങ്ങളില്‍പ്പെട്ടതാണ് ഈ ചരിത്രസ്മാരകം.
സംഭവം കടുത്ത നിയമലംഘനമാണെന്ന് പുരാവസ്തുവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വകുപ്പുതല അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കഴിഞ്ഞ വര്‍ഷം പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് 15ാം നൂറ്റാണ്ടിലെ ഈ ശവകുടീരം പുനരുദ്ധാരണം നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍, ഇതു നവീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്‍ടാക് ഡല്‍ഹി ചാപ്റ്റര്‍ ഡയറക്ടര്‍ അജയ് കുമാര്‍ പറഞ്ഞു.
ശവകുടീരം തുഗ്ലക്കിന്റെ കാലത്ത് ജീവിച്ചിരുന്ന അജ്ഞാത വ്യക്തിയുടേതാണെന്നാണു കരുതപ്പെടുന്നത്. നാലുഭാഗത്തും കമാനവാതിലുകളുള്ള കെട്ടിടത്തിന് നടുവിലായാണ് ശവക്കല്ലറ നിന്നിരുന്നത്. ഇപ്പോള്‍ അകത്തുള്ള ശവക്കല്ലറ അപ്രത്യക്ഷമായിട്ടുണ്ട്. ചുവരുകളില്‍ വെള്ളനിറവും മേല്‍ക്കൂരയില്‍ കാവിനിറവും പൂശി. രാധ, കൃഷ്ണന്‍, ഗണപതി, പാര്‍വതി തുടങ്ങിയ ഹിന്ദു ദേവീദേവന്മാരുടെ പ്രതിമകള്‍ ശിവലിംഗം എന്നിവ അകത്തു സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനകവാടത്തിനു മുകളിലായി ഭോല ധര്‍മരഥ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിതെന്നു സൂചിപ്പിക്കുന്ന ഫലകവും സ്ഥാപിച്ചിട്ടുണ്ട്.
ശവകുടീരത്തിനു സമീപം കാവിനിറത്തിലുള്ള രണ്ട് ബെഞ്ചുകളും സ്ഥാപിച്ചു. സഫ്ദര്‍ജങ് എന്‍ക്ലേവിലെ ബിജെപി കൗണ്‍സിലര്‍ രാധിക അബ്‌റോള്‍ ഫൊഗട്ടാണ് ബെഞ്ചുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
Next Story

RELATED STORIES

Share it