തിയേറ്റര്‍ പീഡനംഉടമയെ സാക്ഷിയാക്കി; ജൂലൈയില്‍ കുറ്റപത്രം

മലപ്പുറം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീഷിനെ സാക്ഷിയാക്കി അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്നു ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പോലിസിന്റെ വീഴ്ചയാണ്. പീഡന ദൃശ്യങ്ങള്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പോലിസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപോര്‍ട്ടിലുണ്ട്. അതേസമയം, ഉടമ സതീഷ് ദൃശ്യങ്ങള്‍ കാട്ടി വിലപേശല്‍ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റെന്നാണ് പോലിസ് വിശദീകരണം.
എന്നാല്‍, ഇത് പാടെ തള്ളിക്കളയുന്നതാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്. പോക്‌സോ കേസുകളടക്കം ചുമത്തിയായിരുന്നു സതീഷിനെ എടപ്പാള്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സംഭവം വിവാദമായതോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തിയേറ്റര്‍ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാര്‍ പറഞ്ഞാണ് പീഡനവിവരം അറിയുന്നത്. അന്നു തന്നെ സതീഷ് സംഭവം ചൈല്‍ഡ് ലൈന്‍ മുഖേന പോലിസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it