Kollam Local

ട്രോളിങ് നിരോധനം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



കൊല്ലം: ജില്ലയില്‍ ട്രോളിങ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. മിത്ര ടി അറിയിച്ചു. ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന നിരോധനത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. നിരോധനം ആരംഭിക്കുന്നതിനു മുന്‍പായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കരയിലും കടലിലും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ജൂണ്‍ 14ന് അര്‍ധരാത്രി ട്രോളിങ് ബോട്ടുകള്‍ നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തേക്കു മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിയിട്ട് ബന്ധിക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ അടിക്കുന്നതിനായി നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ എന്നിവിടങ്ങളിലെ മല്‍സ്യഫെഡ് പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷം തുറന്നു പ്രവര്‍ത്തിച്ച അഴീക്കല്‍ ഭാഗത്തെ സ്വകാര്യ പമ്പുകളും പ്രവര്‍ത്തനക്ഷമമാക്കും. തീരദേശത്തെ മറ്റെല്ലാ പമ്പുകളും ഇക്കാലയളവില്‍ അടച്ചിടും. സമാധാനപരമായ ട്രോളിങ് നിരോധനം ഉറപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും പോലിസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കും. തങ്കശേരി, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ മറൈന്‍ എന്‍ഫോഴ്‌സമെന്റ് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പത്ത് ലൈഫ് ഗാര്‍ഡുകളും മൂന്ന് ബോട്ടുകളും ഉള്‍പ്പെടുന്ന സീ റെസ്‌ക്യൂ സ്‌ക്വാഡും കോസ്റ്റല്‍ പോലിസ് ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. തങ്കശേരി, നീണ്ടകര ഹാര്‍ബറുകളിലെ പുലിമുട്ടുകളില്‍ സോളാല്‍ ഗൈഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നീണ്ടകര ഹാര്‍ബറിലെ ഡ്രെഡ്ജിംഗ് ജോലികള്‍ ട്രോളിങ് നിരോധന കാലയളവില്‍തന്നെ പൂര്‍ത്തീകരിക്കും. നിരോധന കാലത്ത് ജോലിയില്ലാതാവുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്ക്  സൗജന്യ റേഷനും സമ്പാദ്യ ആശ്വാസ പദ്ധതിത്തുകയും ലഭ്യമാക്കും. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, എഡിഎം ഐ അബ്ദുല്‍ സലാം,  ഫിഷഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികളും മല്‍സ്യത്തൊഴിലാളി ട്രേഡ് യൂനിയനുകളുടെയും  ബോട്ടുടമ അസോസിയേഷന്റെയും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെയും പ്രതിനിധികളും ഫിഷറീസ്, പോലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മല്‍സ്യ ഫെഡ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും  യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it