Pathanamthitta local

ജില്ലയില്‍ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കണം അനിവാര്യം

പത്തനംതിട്ട: ജില്ലയില്‍ കൗമാരക്കാരായ വിദ്യാര്‍ഥികളെ സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ആശങ്ക വര്‍ധിക്കുന്നു. ഹൈസ്‌ക്കൂള്‍-ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ചതിയില്‍ പെടുത്തി അവരുടെ ഭാവി തകര്‍ക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നടന്നു കൊണ്ടിരിക്കുന്നത്.
കോന്നി സ്വദേശിനികളും പ്ലസ്ടു വിദ്യാര്‍ഥിനികളുമായ മൂന്നുപേരുടെ ദുരൂഹ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ജില്ല ഉണരുന്നതിനു മുമ്പാണ് കഴിഞ്ഞ ദിവസം ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ എട്ടുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിച്ചത്. ബീച്ച് കാണിക്കാനെന്ന് പറഞ്ഞായിരുന്നു പ്രലോഭനം. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് യുവാവുമായി ഉണ്ടായിരുന്ന അടുപ്പമാണ് ഇവരുടെ ജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. പീഡനത്തിനു ശേഷം പണവും നല്‍കി കുട്ടികളെ കടമ്പനാട് ജങ്ഷനില്‍ സംഘം കൊണ്ടിറക്കി വിടുകയായിരുന്നു.
പ്രതികളായ എട്ടുപേരെയും കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ മൂന്നു പെണ്‍കുട്ടികളെ കാണാതായത്.
ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമായി പുരോഗമിക്കവെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം പാലക്കാടിനു സമീപം ഒലവക്കോട് റെയില്‍വേ ട്രാക്കില്‍ കുട്ടികളില്‍ രണ്ടുപേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. വൈകാതെ മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് മുഴുവന്‍ ചര്‍ച്ചാ വിഷയമായ സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉന്നത പോലിസ് ഉദ്ദ്യോഗസ്ഥര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടും ഉറ്റ സുഹൃത്തുകളായ രാജി, ആതിര, ആര്യ എന്നീ കുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നു.
പഠനത്തില്‍ സമര്‍ഥരും നല്ല കുട്ടികളുമാണെന്ന് അധ്യാപകരും സഹപാഠികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഇവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവരുടെ രക്ഷിതാക്കളും വിശ്വസിക്കുന്നു.
എന്നാല്‍ എന്തിനു വീട് വിട്ടു പോയെന്നും മരണകാരണമെന്താണന്നുമുള്ളത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഈ സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം രണ്ട് പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം വലിയ ആശങ്കയാണ് മാതാപിതാക്കളിലും അധ്യാപകരിലും ഉണ്ടാക്കിയിരിക്കുന്നത്.
സ്‌കൂളിലേക്ക് പോവുന്ന തങ്ങളുടെ കുട്ടികള്‍ അവിടെയും സുരക്ഷിതരല്ലെന്ന തിരിച്ചറിവാണ് അവരുടെ ആശങ്കയ്ക്ക് കാരണം. ഒരു പരിധിവരെ മൊബൈല്‍ ഫോണിന്റെ ഉപയോഗം കുട്ടികളെ അപായപ്പെടുത്താന്‍ കാരണമാവുന്നുണ്ട്.
കൗമാരക്കാരായ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രക്ഷിതാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ശക്തമായ ബാധവല്‍ക്കരണം നടത്താന്‍ സ്‌കൂള്‍ തലങ്ങളില്‍ നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it