ജലാശയങ്ങളില്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരേ കര്‍ശന നടപടി

തിരുവനന്തപുരം: ജലാശയങ്ങളിലും നദികളിലും പ്ലാസ്റ്റിക്കും ജൈവവിഘടനം സംഭവിക്കാത്ത മറ്റു മാലിന്യങ്ങളും ഇലക്‌ട്രോണിക് വേസ്റ്റും വലിച്ചെറിയുന്നതിനെതിരേ കര്‍ശന നടപടിക്ക് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പോലിസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഡയറക്റ്റീവിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം. ജലാശയങ്ങള്‍ മലിനീകരിക്കുന്നതിനെതിരേ തദ്ദേശഭരണ സ്ഥാപനങ്ങള്‍, റവന്യൂ തുടങ്ങിയ വകുപ്പുകള്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, മറ്റു ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയുമായി ഒത്തുചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും പോലിസിനു നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ജലസേചനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2003ലെ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റില്‍ 2018ല്‍ വരുത്തിയ ഭേദഗതിപ്രകാരം ഏതെങ്കിലും ജലനിര്‍ഗമന മാര്‍ഗത്തിലോ ജലവിതരണ സംവിധാനത്തിലോ മാലിന്യം തള്ളുന്നത് പ്രസ്തുത ആക്റ്റിലെ സെക്ഷന്‍ 37(4), സെക്ഷന്‍ 70(3) പ്രകാരം പരമാവധി മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും ചേര്‍ത്തും ശിക്ഷ നല്‍കാവുന്ന കുറ്റമാണ്. ഈ വകുപ്പിലെ സെക്ഷന്‍ 74(3) പ്രകാരം ഈ കുറ്റത്തിന് ഒരു പോലിസ് ഉദ്യോഗസ്ഥന് നേരിട്ട് കേസെടുക്കാം. 2011ലെ കേരള പോലിസ് ആക്റ്റ് 120 (ഇ) വകുപ്പ് ജലാശയങ്ങള്‍ മലിനമാക്കുന്നതോ പബ്ലിക് സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതോ പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നതോ ആയ കുറ്റത്തിനുള്ള ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്നു. കേരള പോലിസ് ആക്റ്റ് 80(1) (എ), (1) ബി വകുപ്പുകള്‍പ്രകാരം പൊതുശുചിത്വത്തിനും പരിസ്ഥിതിക്കും ഹാനിവരുത്തുന്ന പ്രവര്‍ത്തനങ്ങളും ജലസ്രോതസ്സുകളും ജലാശയങ്ങളും മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള റെഗുലേഷനുകള്‍ തദ്ദേശസ്ഥാപനങ്ങളുമായും ജില്ലാ പോലിസ് മേധാവിമാരുമായും ആലോചിച്ച് വിജ്ഞാപനം ചെയ്യാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ നടപടിക്രമത്തിലെ (1973) സെക്ഷന്‍ 133 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റിനോ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോ സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന മറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ പൊതുജനങ്ങളുടെ ഉപയോഗത്തിലുള്ള ഏതെങ്കിലും ഒരു നദിയിലോ ജലാശയത്തിലോ പൊതുസ്ഥലത്തോ നേരിടുന്ന എല്ലാ തടസ്സങ്ങളെയും ശല്യങ്ങളെയും നീക്കം ചെയ്യുന്നതിന് പോലിസില്‍ ലഭിക്കുന്ന റിപോര്‍ട്ടിന്റെയോ മറ്റുതരത്തില്‍ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ ലഭ്യമായ തെളിവുകള്‍ ശേഖരിച്ചോ നിബന്ധനകളോടെയുള്ള ഉത്തരവു നല്‍കാനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരം മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ജലാശയങ്ങളില്‍ മാലിന്യം തള്ളിയാല്‍ നടപടിയെടുക്കാം. കേരള വാട്ടര്‍ സപ്ലൈ ആന്റ് സ്വീവേജ് ആക്റ്റ് പ്രകാരവും ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കുറ്റകരമാണ്. ഈ നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ആവശ്യമായ ബോധവല്‍ക്കരണം ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് നടത്തണമെന്നും ജലാശയങ്ങളും നദികളും മലിനമാക്കുന്നവര്‍െക്കതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it