കോണ്‍ഗ്രസ് -കേരളാ കോണ്‍ഗ്രസ് (എം) സീറ്റ് ചര്‍ച്ച ഇന്നു കോട്ടയത്ത്

കോട്ടയം: കേരളാ കോണ്‍ഗ്രസ്സുമായി സീറ്റു ധാരണയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഇന്നു തുടക്കമിടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി, ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എംപി എന്നിവരുമായി ചര്‍ച്ച നടത്തും.
ജോസഫ് വിഭാഗത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് മാണി തയ്യാറായേക്കില്ല. ജോസഫ് വിഭാഗത്തിന്റെ സിറ്റിങ് എംഎല്‍എമാരെ കൂടാതെ കൂടുതല്‍ സീറ്റ് ചോദിക്കാനുമിടയുണ്ട്.
കോട്ടയം ജില്ലയിലെ ചില സീറ്റുകളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കിടയില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) ടിക്കറ്റില്‍ പി സി ജോര്‍ജ് 2011ല്‍ ജയിച്ച പൂഞ്ഞാറിനെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം ഉയര്‍ന്നത്. പൂഞ്ഞാര്‍ സ്വദേശികൂടിയായ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ഇവിടെ മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും മാണി ശക്തമായി എതിര്‍ത്തു. കേരളാ കോണ്‍ഗ്രസ്സിന് ആകെ കുറഞ്ഞ സീറ്റുകള്‍ മാത്രമാണുള്ളതെന്നും അതില്‍ ചിലത് തിരികെ എടുക്കുന്നത് നീതികേടാണെന്നും മാണി പറഞ്ഞിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മൂന്നു പേരടങ്ങുന്ന സാധ്യതാ പട്ടിക കെപിസിസി നേതൃത്വത്തിനു നല്‍കിക്കഴിഞ്ഞു. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്ന ഉറപ്പ് ഇരുകൂട്ടര്‍ക്കുമില്ല. അതേസമയം, തര്‍ക്കമില്ലാത്ത സീറ്റുകളുടെ കാര്യത്തില്‍ പരമാവധി ധാരണയുണ്ടാക്കാനാവും ഇരുകക്ഷികളും ശ്രമിക്കുക.
Next Story

RELATED STORIES

Share it