Flash News

കേരളത്തിന്റെ പ്രധാന റെയില്‍വേ പദ്ധതികള്‍ക്ക് അംഗീകാരം



തിരുവനന്തപുരം: കേരളത്തിന്റെ ഭാവി റെയില്‍വേ വികസനം മുന്നില്‍ക്കണ്ട് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുന്നോട്ടുവച്ച പ്രധാന പദ്ധതികള്‍ക്ക് തത്വത്തില്‍ റെയില്‍വേയുടെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം ബോര്‍ഡ് ചെയര്‍മാന്‍ തത്വത്തില്‍ അംഗീകരിച്ചു. അതിവേഗ തീവണ്ടികളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍, അതിവേഗ വണ്ടികള്‍ ഓടിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും അശ്വനി ലൊഹാനി ഉറപ്പുനല്‍കി. ഇതുസംബന്ധിച്ച് സര്‍വേ നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു.തിരുവനന്തപുരം-കാസര്‍കോട് പാത 575 കി മീറ്റര്‍ വരും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുള്ള ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇതിനകം വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.  1943 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. ലൈനുകള്‍ക്കു ശേഷിയില്ലാത്തതാണ് കേരളത്തില്‍ പുതിയ വണ്ടികള്‍ ഓടിക്കുന്നതിന് മുഖ്യതടസ്സം. ഈ സാഹചര്യത്തിലാണു പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍മുടക്കാന്‍ കേരളം തയ്യാറാവുന്നത്. തലശ്ശേരി-മൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപോര്‍ട്ട് ഡിസംബര്‍ 31നു മുമ്പ് പൂര്‍ത്തിയാക്കി റെയില്‍വേയ്ക്ക് സമര്‍പ്പിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു. ശബരിപാതയെ ബന്ധിപ്പിക്കുന്ന എരുമേലി-പുനലൂര്‍ പാതയും പരിഗണിക്കാമെന്നും  ഉറപ്പുനല്‍കി. ശബരി പാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍-പാല (15 കി മീറ്റര്‍) ലൈനും പരിഗണിക്കും. ബാലരാമപുരം-വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത (10 കി മീറ്റര്‍), എറണാകുളത്ത് റെയില്‍വേ ടെര്‍മിനസ് എന്നീ പദ്ധതികളും ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവച്ചു. ഭൂമി ലഭിച്ചാല്‍ കൊച്ചുവേളി ടെര്‍മിനലിന്റെ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.
Next Story

RELATED STORIES

Share it