kozhikode local

കുന്ദമംഗലത്ത് വീണ്ടും വന്‍ ലഹരി വേട്ട; ഒരാള്‍കൂടി പിടിയില്‍

കുന്ദമംഗലം: ഇവിടെ ലഹരിവിരുദ്ധ വേട്ട ഊര്‍ജ്ജിതം . യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതുതലമുറലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി വരുവാലയില്‍ നസീബ്(25) എന്നയാളെ 380 ഗ്രാം ഹാഷിഷുമായി കോഴിക്കോട് എന്‍ഐടി പരിസരത്ത്‌വെച്ച് കുന്നമംഗലം പോലിസും കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണറുടെ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി.
ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ക്കായി ജില്ലയില്‍ വന്‍തോതില്‍ പുതുതലമുറ മയക്കുമരുന്നുകള്‍ വില്‍പ്പനക്കായ് എത്തിയിട്ടുണ്ടെന്ന വിവരം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്  ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പോലിസ് വ്യാപകമായി പരിശോധന നടത്തിവരുന്നതിനിടയിലാണ് ഇയാള്‍  പിടിയിലാവുന്നത്. ഇലക്ട്രോണിക് ത്രാസുമായി സ്വന്തം കാറില്‍ സഞ്ചരിച്ച് അവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തൂക്കി വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി.
ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വളരെയധികം ഉപയോഗിച്ചുവരുന്ന ഹാഷിഷ് ഗോവ, ബാംഗഌര്‍, മൊണാലി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലെത്തുന്നത്. “എച്ച് “ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഹാഷിഷ് മറ്റാര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്നതും ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ത്തന്നെ കൂടുതല്‍ തീവ്രമായ ലഹരി ലഭിക്കുമെന്നതുമാണ് യുവാക്കള്‍ക്ക് ഹാഷിഷിനോട് താല്‍പര്യം വര്‍ധിക്കാന്‍ കാരണം. കൊടുവള്ളി, കുന്നമംഗലം ഭാഗങ്ങളില്‍ വന്‍തോതില്‍ ലഹരി വില്‍പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ നസീബ്.
ഇയാള്‍ക്ക് ഹാഷിഷ് എത്തിച്ചുകൊടുക്കുന്നവരെ കുറിച്ചും മറ്റ് കൂട്ടാളികളെക്കുറിച്ചും മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ അന്വോഷണം നടത്തിവരികയാണെന്ന് നോര്‍ത്ത് അസി.കമ്മീഷണര്‍ പൃഥിരാജന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 275 ഗ്രാം ഹാഷിഷുമായി തൃശൂര്‍ സ്വദേശികളായ രണ്ട് പേരെ എക്‌സൈസും കൊക്കെയ്ന്‍, എല്‍എസ്ഡി ഉള്‍പ്പെടെയുള്ള ലഹരിയുമായി മാങ്കാവ് സ്വദേശിയായ യുവാവിനെ പോലിസും പിടികൂടിയിരുന്നു. കുന്നമംഗലം എസ്‌ഐ രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി നോര്‍ത്ത് അസി.കമ്മീഷണറുടെ ക്രൈം സ്‌ക്വാഡ്— അംഗങ്ങളായ മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, ഷാലു, പ്രപിന്‍, നിജിലേഷ്, കുന്നമംഗലം പോലീസ് സ്റ്റേഷനിലെ എസ്‌ഐ അശോകന്‍, എഎസ്‌ഐ മാരായ ബാബു പുതുശ്ശേരി, സതീശന്‍് എന്നിവരടങ്ങിയ സം—ഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it