കുടുംബത്തെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

തൃപ്പൂണിത്തുറ: എറണാകുളം ജില്ലയില്‍ വീണ്ടും വീട്ടുകാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി മോഷണം. തൃപ്പൂണിത്തുറ ഹില്‍പാലസിനു സമീപം എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി വീട്ടില്‍ അനന്ത്കുമാറിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അതിക്രമത്തില്‍ ഗൃഹനാഥനടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 50 പവനും 20,000 രൂപയും മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും മോഷണം പോയി. ഏകദേശം 15 പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലിസിന്റെ നിഗമനം. വീടിനു മുന്നിലെ ജനല്‍ക്കമ്പികള്‍ തകര്‍ത്താണ് സംഘം അകത്തു കടന്നത്. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥന്‍ അനന്ത്കുമാര്‍ (49), അമ്മ സ്വര്‍ണമ്മ (72), മക്കള്‍ ദീപക്, രൂപക് എന്നിവരെ ഓരോ റൂമിലും ഭാര്യ ഷാരി (46)യെ ബാത്ത്‌റൂമിലും കെട്ടിയിട്ടതിനു ശേഷമായിരുന്നു മോഷണം. മോഷണസാധനങ്ങളുമായി സംഘം പോയതിനു ശേഷം ഇളയ മകനായ രൂപക് കെട്ടുകളഴിച്ച് വീടിനു പുറത്തെത്തി ബഹളം വച്ചതോടെയാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. രൂപക്കിന്റെ ബഹളം കേട്ട സമീപവാസികളായ അഭിലാഷ് ജോര്‍ജ്, അഖില്‍ തോമസ് എന്നിവരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തത്. റേഞ്ച് ഐജി പി വിജയന്‍ അടക്കം ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച പുലര്‍െച്ച സമാന രീതിയില്‍ എറണാകുളം നഗരത്തിലും കവര്‍ച്ച നടന്നിരുന്നു. രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘം തന്നെയാണെന്ന നിഗമനത്തിലാണ് പോലിസ്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് മോഷണം നടന്ന രണ്ടു വീടുകളും സ്ഥിതി ചെയ്യുന്നത്.
Next Story

RELATED STORIES

Share it