Flash News

കതിരൂര്‍ മനോജ് വധക്കേസ് പ്രതികളായ സിപിഎമ്മുകാരെ വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ പോലീസുകാര്‍ക്ക് മെമ്മോ

കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായ സി പി എം പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയതിന് 16 പോലീസുകാരോട് എ ആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് വിശദീകരണം തേടി. പോലീസ് തങ്ങളെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കുകയും ബന്ധുക്കളുമായി സംസാരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്തുവെന്നാരോപിച്ച് കേസിലെ ഒന്നാം പ്രതി വിക്രമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ക്ക് മെമ്മോ നല്‍കിയിരിക്കുന്നത്. മനുഷ്യാവകാശ ലംഘനത്തിന്റെ സാധ്യതകള്‍ ഉണ്ടാകാതിരിക്കത്തക്കവിധം പ്രതികളെ കോടതിയിലെത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണു മെമ്മോ. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് മെമ്മോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 25ന് സി ബി ഐ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൈവിലങ്ങണിയിക്കുകയും ബന്ധുക്കളുമായി സംസാരിക്കാന്‍  അനുമതി നിഷേധിക്കുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി പ്രതി വിക്രമന്‍ എറണാകുളം ജെയില്‍ സുപ്രണ്ടിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസ് എ ആര്‍ ക്യാംപ് മേധാവിയില്‍ നിന്ന് പരാതിയില്‍ വിശദീകരണം തേടി. തുടര്‍ന്നാണ് സിറ്റി എആര്‍ ക്യാംപിലെ 15 പോലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്‌ഐക്കും ് വിശദീകരണം ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമാന്‍ഡന്റ മെമ്മോ നല്‍കിയത്.

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളായ സി പി എം പ്രവര്‍ത്തകരെ കൈവലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ വിവരം അപ്പോള്‍ തന്നെ ഉന്നതങ്ങളില്‍ അറിയുകയും അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം വിലങ്ങ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നുവെന്ന് പോലീസ്  ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് പിന്നാലെ പ്രതികള്‍ പരാതി എഴുതി നല്‍കുകയായിരുന്നു. സാധാരണ നിലയില്‍ കൊലക്കേസ് പ്രതികളെ കൈയാമം വെച്ചാണ് കോടതിയില്‍ ഹാജരാക്കാറുള്ളതെന്നും ഈ സമയത്ത് അവരെ ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കാറില്ലെന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും കയ്യാമം വച്ചിരിക്കണമെന്നാണു ചട്ടം. ഇത് പാലിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വിശദീകരിക്കുന്നു.2014 സെപ്റ്റംബര്‍ ഒന്നിനു ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍  25 സിപിഎം പ്രവര്‍ത്തകരാണു പ്രതികള്‍.ഇതില്‍ ഒന്‍പതു പ്രതിള്‍ക്കു ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 16 പേരാണു റിമാന്‍ഡില്‍ കഴിയുന്നത്.



Next Story

RELATED STORIES

Share it