കണ്ണൂരില്‍ ഈ മാസം 29ന് ആദ്യവിമാനം ഇറങ്ങും

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം 29ന് രാവിലെ 9 മണിക്ക് ആദ്യ വിമാനം പറന്നിറങ്ങും. കോഡ്-ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചായിരിക്കും ആദ്യ പറക്കല്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡിജിസിഎ)നില്‍ നിന്ന് അനുമതി കണ്ണൂര്‍ വിമാനത്താവള കമ്പനിക്ക് ലഭിച്ചതായി മന്ത്രി കെ ബാബു അറിയിച്ചു. നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.
വിമാനത്താവളനിര്‍മാണത്തിന് 3 മുതല്‍ 5 വര്‍ഷം വരെ വേണ്ടിവരും. എന്നാല്‍, എല്ലാ മുന്‍കാല റെക്കോഡുകളും ഭേദിച്ചാണ് കണ്ണൂര്‍ വിമാനത്താവള നിര്‍മാണം പുരോഗമിച്ചത്. 1892 കോടി രൂപയാണ് പദ്ധതി ചെലവ്. രണ്ടു ഘട്ടങ്ങളിലായാണ് കണ്ണൂര്‍ വിമാനത്താവള വികസനം നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2016-17 മുതല്‍ 2025-26 വരെയും രണ്ടാംഘട്ടം 2026-27 മുതല്‍ 2045-46 വരെയുമാണ് ഉദ്ദേശിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ പ്രധാന റൂട്ടുകളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന എയര്‍ക്രാഫ്റ്റുകള്‍ എത്തിച്ചേരുന്നതിനുള്ള സൗകര്യമൊരുക്കും. വിവിധ കോണുകളില്‍നിന്നുയര്‍ന്നുവന്ന നിര്‍ദേശം പരിഗണിച്ച് ഒന്നാംഘട്ടത്തില്‍ തന്നെ റണ്‍വേയുടെ നീളം 3,400 മീറ്ററായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന്റെ ശേഷി, ഏപ്രണ്‍, ഇതര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, റണ്‍വേയുടെ ദൈര്‍ഘ്യം 4,000 മീറ്ററാക്കി ഉയര്‍ത്തല്‍ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം 2016 സപ്തംബറില്‍ ആരംഭിക്കും. പദ്ധതിക്കായി ഏറ്റെടുക്കാനുദ്ദേശിച്ച 2,200 ഏക്കര്‍ ഭൂമിയില്‍ 1,278.89 ഏക്കര്‍ ഭൂമി ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുത്തിരുന്നു. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കറില്‍ 612.12 ഏക്കറും ഏറ്റെടുത്തു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്.
എമര്‍ജന്‍സി റോഡിനുവേണ്ടി 40 സെന്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it