ഓഖി ദുരിതാശ്വാസ ഫണ്ട് പിരിവിനെതിരേ പരാമര്‍ശം: പോലിസുകാരനെതിരേ അന്വേഷണം

കോട്ടയം: ഓഖി ദുരിതാശ്വാസ ഫണ്ട് പിരിവിനെതിരേ പരസ്യമായി പരാമര്‍ശം നടത്തിയ പോലിസുകാരനെതിരേ അന്വേഷണം തുടങ്ങി. കുമരകം പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേയാണ് ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പി സഖറിയ മാത്യു ആരോപണ വിധേയനായ പോലിസുകാരനെയും സാക്ഷികളായ പോലിസുകാരെയും വിളിച്ചു വരുത്തി മൊഴിയെടുത്തു. ഓഖി ദുരിത ബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം സംഭാവന നല്‍കാന്‍ തയ്യാറുള്ള തുക എത്രയെന്ന് എഴുതി നല്‍കണം. ഇല്ലെങ്കില്‍ രണ്ടു ദിവസത്തെ ശമ്പളം സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വകയിരുത്തും. ഇതിനെതിരേയാണ് പോലിസുകാരന്‍ പരസ്യമായി പ്രതിഷേധിച്ചത്. ഭരണമുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇവര്‍ പിരിവ് നടത്തുകയാണ്. ഭരിക്കാനറിയില്ലെങ്കില്‍ രാജിവച്ച് പുറത്തുപോവൂ, ഇതായിരുന്നു പോലിസുകാരന്റെ പരാമര്‍ശം. ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പോലിസ് മേധാവിക്കു റിപോര്‍ട്ട് നല്‍കി. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി വിശദമായ അന്വേഷണത്തിനു ഡിവൈഎസ്പി സഖറിയ മാത്യുവിനു നിര്‍ദേശം നല്‍കി. ആരോപണ വിധേയനായ പോലിസ് ഓഫിസറെയും സംഭവം കേട്ടതായി പറയുന്ന ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി മൊഴിയെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it