എക്‌സൈസ് കമ്മീഷണര്‍ റിപോര്‍ട്ട് തേടി

തിരുവനന്തപുരം: എക്‌സൈസിലെ പുരുഷ ഉദ്യോഗസ്ഥര്‍െക്കതിരേ ഒരുകൂട്ടം വനിതാ ജീവനക്കാര്‍ നല്‍കിയ പരാതി സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ റിപോര്‍ട്ട് തേടി. വകുപ്പില്‍ സംസ്ഥാനവ്യാപകമായി വനിതാ ജീവനക്കാര്‍ നേരിടുന്ന ലൈംഗിക പീഡനം ഉള്‍െപ്പടെയുള്ള പരാതി പരിശോധിച്ച് മുഴുവന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും മൂന്നുദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.
വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ മുതല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്. ചില മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗിക പീഡനം ഉണ്ടായിട്ടുണ്ടെന്നു പരാതിയില്‍ വിശദീകരിക്കുന്നു. എക്‌സൈസ് കമ്മീഷണര്‍ക്ക് പുറമേ എക്‌സൈസ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പുരുഷ ഉദ്യോഗസ്ഥരുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ മാനസികമായി പീഡിപ്പിക്കുന്നു. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുന്നു. വഴങ്ങാത്തവര്‍ക്ക് രാത്രി കാവല്‍ ഡ്യൂട്ടി നല്‍കുക, ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യപ്പെടുക, രാത്രി ഡ്യൂട്ടി കഴിഞ്ഞാല്‍ സുരക്ഷിതമായി വീട്ടിലെത്താന്‍ സൗകര്യമൊരുക്കാതിരിക്കുക, ഓഫിസ് ജോലി, പരിശോധന തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ ജീവനക്കാരെ രാത്രിയില്‍ തിരിച്ചുവിളിക്കുക തുടങ്ങിയ പീഡനങ്ങളും ഏല്‍ക്കേണ്ടിവരുന്നുണ്ട്.
വകുപ്പില്‍ ഉയര്‍ന്ന തസ്തികയില്‍ സ്ത്രീകളുടെ കുറവാണ് പരാതികള്‍ അതീവ ലാഘവത്തോടെ തള്ളുന്നതിനു കാരണമെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കിള്‍ ഓഫിസുകള്‍ക്കു കീഴില്‍ വനിതാ റേഞ്ച് ഓഫിസുകള്‍ ആരംഭിക്കുക, റേഞ്ച് ഓഫിസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ്, വിശ്രമസൗകര്യമൊരുക്കുക, വനിതകള്‍ക്ക് അനുവദിച്ചതും നിലവില്‍ പുരുഷ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതുമായ സ്‌കൂട്ടറുകള്‍ വനിതകള്‍ക്കു നല്‍കുക, വനിതാ ഓഫിസര്‍മാര്‍ നല്‍കുന്ന പരാതികളില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനും ഒരു മുതിര്‍ന്ന വനിതാ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it