Pathanamthitta local

ആക്രമണത്തിന് ഇരയായ അമ്മയ്ക്കും മകനും നീതി ലഭിക്കുന്നില്ലെന്ന് പരാതി

മുളക്കുഴ: പോലിസിന്റെ കണ്‍മുന്നില്‍ ആക്രമണത്തിന് ഇരയായ അമ്മയ്ക്കും മകനും നീതി ലഭിക്കുന്നില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴ കുളത്തില്‍ മൂലയില്‍ വിജയമ്മ(50) മകന്‍ അനീഷ്(33) എന്നിവര്‍ക്ക് നേരെയാണ് കഴിഞ്ഞ ഒന്നിന് സാമൂഹിക വിരുദ്ധ സംഘത്തിന്റെ  ആക്രമണം ഉണ്ടായത്. പെരിങ്ങാല ചക്കുളത്തയ്യത്ത് ക്ഷേത്രത്തില്‍ ഉല്‍സവം കാണാനായി പോയ അനീഷിനേയും വിജയമ്മയേയും രാത്രി 11.30 ഓടെ ഒരു സംഘം കമ്പിവടികളുമായി വന്ന് ആക്രമിക്കുകയായിരുന്നു. ഈ സമയം ഇവിടേയ്ക്ക് എത്തിയ പോലിസും ഉല്‍സവ കമ്മറ്റി ഭാരവാഹികളുമാണ് ഇവരെ ആക്രമത്തില്‍  നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്താന്‍ സഹായിച്ചത്.
അക്രമികളെ നാട്ടുകാര്‍ ആയുധങ്ങളുമായി പോലിസിലേല്‍പ്പിച്ചെങ്കിലും അടുത്ത ദിവസം തന്നെ വിട്ടയച്ചതായും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. തലയ്ക്കും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റ അനീഷ് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ആശുപത്രിയില്‍ എത്തി മൊഴിയെടുത്തെങ്കിലും പോലിസ് തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.  ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസി ടിവി കാമറയില്‍ സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇത് അധികൃതര്‍ക്കു മുന്നില്‍ തെളിവായി നല്‍കിയെങ്കിലും നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ വിജയമ്മ വനിതാ കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കും.
Next Story

RELATED STORIES

Share it