Sub Lead

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍ പിടിയില്‍

രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമെന്ന് സൂചന മൂവരും ചാത്തന്നൂര്‍ സ്വദേശികളെന്ന് റിപോര്‍ട്ട് ഒരു കുടുംബത്തിലെ അംഗങ്ങളെന്നും സൂചന പുളിയറൈയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍ പിടിയില്‍
X
കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുന്നതിനിടെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലിസ് കസ്റ്റഡിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍ നിന്നാണ് മൂവരെയും പിടികൂടിയതെന്നാണ് വിവരം. രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് പിടിയിലായതെന്നും ഇവരില്‍നിന്ന് രണ്ട് കാറുകള്‍ പിടിച്ചെടുത്തതായും സൂചനയുണ്ട്. എന്നാല്‍, പോലിസ് ഇക്കാര്യങ്ങളഅ# ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊല്ലം കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. മൂന്നുപേരും ഒരു കുടുംബത്തിലുള്ളവരാണെന്നും കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കാരണമെന്നുമാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 1.45നാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. മൂവര്‍ക്കും കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേരളത്തെയാകെ ഞെട്ടിച്ച് പട്ടാപ്പകലിലാണ് അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം പോവുന്നതിനിടെ കാറില്‍ വലിച്ചുകയറ്റുകയായിരുന്നു. വിവരമറിഞ്ഞ് പോലിസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആദ്യദിവസം കണ്ടെത്തിയിരുന്നില്ല. പിറ്റേന്ന് കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലിസിന്റെ കണ്ണുവെട്ടിച്ച് ഓട്ടോയിലെത്തിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സംഭവത്തിനു പിന്നിലെ കാരണങ്ങളോ പ്രതികളെയോ കണ്ടെത്താനാവാത്തതില്‍ പോലിസിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തെങ്കാശിയില്‍ നിന്ന് മൂന്നുപേരെ പിടികൂടിയത്. മൂവരുടെയും ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചുകൊടുത്തെങ്കിലും ഇവരെ അറിയില്ലെന്നാണ് മറുപടി നല്‍കിയതെന്നും റിപോര്‍ട്ടുണ്ട്. നഴ്‌സിങ് റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോവലിനു പിന്നിലെന്നാണ് വിവരം. കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ഇദ്ദേഹം ഭാരവാഹിയായ സംഘടനയില്‍പെട്ട ചിലരെയും പോലിസ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്.

Next Story

RELATED STORIES

Share it