Sub Lead

ഇലക്ടറല്‍ ബോണ്ട്: ഏറ്റവും കൂടുതല്‍ വാങ്ങിയ 30 കമ്പനികളില്‍ 14 പേരും ഇഡിയുടെ നടപടി നേരിട്ടവര്‍

ഇലക്ടറല്‍ ബോണ്ട്: ഏറ്റവും കൂടുതല്‍ വാങ്ങിയ 30 കമ്പനികളില്‍ 14 പേരും ഇഡിയുടെ നടപടി നേരിട്ടവര്‍
X

ന്യൂഡല്‍ഹി: 2019 ഏപ്രില്‍ 12 മുതല്‍ 2024 ജനുവരി 24 വരെ ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ 30 കമ്പനികളില്‍ 14 എണ്ണമെങ്കിലും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നടപടി നേരിട്ടവരെന്ന് റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാവുന്നത്.

കമ്പനികളുടെ വിശദാംശങ്ങള്‍:

ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസ്: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി 2020 ഒക്ടോബര്‍ 27 നും 2023 ഒക്ടോബര്‍ 5 നും ഇടയില്‍ 1368 കോടി രൂപയാണ് സംഭാവന നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2022ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കമ്പനിയുടെയും അതിന്റെ വിതരണക്കാരുടെയും 409 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.

മേഘാ എന്‍ജിനീയറിങ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്: തെലുങ്ക് വ്യവസായിയായ കൃഷ്ണ റെഡ്ഡിയുടെ കമ്പനിയില്‍ 2019 ഒക്ടോബറില്‍ ഹൈദരാബാദിലെയും മറ്റ് നഗരങ്ങളിലെയും ഒന്നിലധികം ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അതിനുശേഷം 966 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളായി കമ്പനി സംഭാവന ചെയ്തു.

ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ്: 2020 മാര്‍ച്ചില്‍ സിബി ഐ അന്വേഷണം നേരിടേണ്ടി വന്ന സ്ഥാപനം ഇലക്ടറല്‍ ബോണ്ടുകളായി 377 കോടി രൂപ സംഭാവന നല്‍കി.

വേദാന്ത ലിമിറ്റഡ്: 2022 ആഗസ്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പ് കമ്പനിയായ തല്‍വണ്ടി സാബോ പവര്‍ ലിമിറ്റഡ് (TSPL) ഇഡി റെയ്ഡ് ചെയ്തു. ഗ്രൂപ്പ് മൊത്തത്തില്‍ 400 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളായി സംഭാവന ചെയ്തു.

യശോദ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍: ഹൈദരാബാദ് ആസ്ഥാനമായുള്ള കോര്‍പറേറ്റ് ആശുപത്രി ശൃംഖലയാണിത്. 2020 ഡിസംബറില്‍ ആദായനികുതി (ഐടി) ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു. 2021 ഒക്ടോബറില്‍ ഇലക്ടറല്‍ ബോണ്ടുകളായി 162 കോടി രൂപ സംഭാവന ചെയ്തു.

ഡിഎല്‍എഫ് കൊമേഴ്‌സ്യല്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്: റിയല്‍റ്റി ഡെവലപ്പര്‍ കമ്പനി ഇലക്ടറല്‍ ബോണ്ടുകളായി 130 കോടി രൂപ സംഭാവന ചെയ്തു. ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ച് 2019 ജനുവരിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. 2023 നവംബറില്‍, റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ സൂപ്പര്‍ടെക്കിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി ഇവരുടെ ഗുരുഗ്രാമിലെ ഓഫിസുകളില്‍ പരിശോധന നടത്തി.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ്: വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് 2022 ഏപ്രിലില്‍ ഇഡി പരിശോധന നടത്തി. മൊത്തം 123 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടുകളായി കമ്പനി സംഭാവന നല്‍കിയത്.

ചെന്നൈ ഗ്രീന്‍വുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്: നിര്‍മ്മാണ സ്ഥാപനമായ ചെന്നൈ ഗ്രീന്‍വുഡ്‌സ് െ്രെപവറ്റ് ലിമിറ്റഡ് 2021 ജൂലൈയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. 2022 ജനുവരിയില്‍ ഇലക്ടറല്‍ ബോണ്ടുകളായി 105 കോടി രൂപ സംഭാവന നല്‍കി.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്: നികുതി വെട്ടിപ്പ് ആരോപിച്ച് 2023 നവംബറില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറികളില്‍ പരിശോധന നടത്തിയിരുന്നു. തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ വസതിയില്‍ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇലക്ടറല്‍ ബോണ്ടുകളായി 80 കോടി രൂപയാണ് സംഭാവന നല്‍കിയത്.

ഐഎഫ്ബി അഗ്രോ ലിമിറ്റഡ്: 2020 ജൂണില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്റ്റിലറും സ്പിരിറ്റ് നിര്‍മാതാക്കളുമായ ഐഎഫ്ബി അഗ്രോ, കമ്പനിയുടെ നൂര്‍പൂര്‍ പ്ലാന്റില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് ഇന്റലിജന്‍സിന്റെ (DGGST) കൊല്‍ക്കത്ത സോണല്‍ യൂനിറ്റ് റെയ്ഡ് നടത്തി. 2023ല്‍ 'സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരം' ഇലക്ടറല്‍ ബോണ്ടുകളായി 40 കോടി രൂപ സംഭാവന നല്‍കിയതായി ഒരു മുതിര്‍ന്ന കമ്പനി എക്‌സിക്യൂട്ടീവ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഐബിഎഫ് അഗ്രോ മൊത്തം 92 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളായി സംഭാവന ചെയ്തിട്ടുണ്ട്.

എന്‍സിസി ലിമിറ്റഡ്: ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ഇലക്ടറല്‍ ബോണ്ടുകളായി 60 കോടി രൂപ സംഭാവന ചെയ്തു. നികുതി വെട്ടിപ്പ് ആരോപിച്ച് 2022 നവംബറില്‍ ആദായ നികുതി വകുപ്പ് കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു.

ദിവി എസ് ലബോറട്ടറി ലിമിറ്റഡ്: ഹൈദരാബാദ് ആസ്ഥാനമായുള്ള ദിവി എസ് ലബോറട്ടറി 2019 ഫെബ്രുവരിയില്‍ ഐടി നടപടി നേരിട്ടു. അതിനുശേഷം കമ്പനി ഇലക്ടറല്‍ ബോണ്ടുകളായി 55 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.

യുനൈറ്റഡ് ഫോസ്ഫറസ് ഇന്ത്യ ലിമിറ്റഡ്: 2020 ജനുവരിയില്‍ യുപിഎല്ലിന്റെ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇന്‍കംടാക്‌സ് വകുപ്പ് റെയ്ഡുകള്‍ നടത്തി. കമ്പനി ഇലക്ടറല്‍ ബോണ്ടുകളായി 50 കോടി രൂപ സംഭാവന ചെയ്തു.

അരബിന്ദോ ഫാര്‍മ: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അരബിന്ദോ ഫാര്‍മ ഡയറക്ടര്‍ ശരത് റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2022 നവംബറില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ 1.6 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളായി സ്ഥാപനം സംഭാവന നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it