Latest News

'കാന്‍സ്പയര്‍', കാന്‍സര്‍ അതിജീവിതരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

സെന്റര്‍ ഫോര്‍ ഡേ കെയര്‍ കാന്‍സര്‍ പ്രൊസീജിയേഴ്‌സിന് തുടക്കം.സെന്റര്‍ ഫോര്‍ ഡേ കെയര്‍ കാന്‍സര്‍ പ്രൊസീജിയേഴ്‌സില്‍ ഒരു ദിവസം മൂന്ന് പേര്‍ക്ക് വരെ ശസ്ത്രക്രിയ സേവനങ്ങള്‍ നല്‍കാനാകും

കാന്‍സ്പയര്‍, കാന്‍സര്‍ അതിജീവിതരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി
X

കൊച്ചി: കാന്‍സറിനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ അനുഭവങ്ങള്‍ പുസ്തകമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി. 'കാന്‍സ്പയര്‍' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ രോഗം ഭേദമായ ഏഴ് പേരുടെ പ്രചോദനമേകുന്ന കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ പുസ്തകം പ്രകാശനം ചെയ്യ്തു.ആസ്റ്ററില്‍ ചികില്‍സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് പുസ്തകം സൗജന്യമായി വിതരണം ചെയ്യും. പുറത്തുനിന്നുള്ളവര്‍ക്ക് ആസ്റ്ററിന്റെ വെബ്‌സൈറ്റില്‍ നിന്ന് പുസ്തകം ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പുസ്തക രൂപത്തില്‍ ഹാര്‍ഡ് കോപ്പി വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടാല്‍ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും.

കാന്‍സറിനോട് പോരാടുന്നവര്‍ക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുകയെന്നതാണ് കാന്‍സ്പയര്‍ എന്ന പുസ്തകത്തിന്റെ ലക്ഷ്യം. മുപ്പത് പേജുകളിലായാണ് രോഗത്തെ അതിജീവിച്ചവര്‍ അവരുടെ അനുഭവ കഥകള്‍ വിവരിച്ചിരിക്കുന്നത്.കാന്‍സര്‍ രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലെത്തി അന്നു തന്നെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന 'സെന്റര്‍ ഫോര്‍ ഡേ കെയര്‍ കാന്‍സര്‍ പ്രൊസീജിയേഴ്‌സ്'എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

സെന്റര്‍ ഫോര്‍ ഡേ കെയര്‍ കാന്‍സര്‍ പ്രൊസീജിയേഴ്‌സില്‍ ഒരു ദിവസം മൂന്ന് പേര്‍ക്ക് വരെ ശസ്ത്രക്രിയ സേവനങ്ങള്‍ നല്‍കാനാകും. തിരഞ്ഞെടുക്കപ്പെട്ട കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കാണ് കൂടുതലായും ഇത് പ്രയോജനപ്പെടുത്തുക. ദൂര സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഡേ കെയര്‍ പ്രൊസീജര്‍ വലിയ ഗുണം ചെയ്യും. ശസ്ത്രക്രിയ തീയതിക്ക് അനുസൃതമായി ഒന്നോ രണ്ടോ ദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട സാഹചര്യം ഇതു വഴി ഇല്ലാതെയാകും.

രോഗികള്‍ക്ക് ഏറ്റവും അനുയോജ്യവും സുഖകരവുമായ രീതിയിലാണ് ഡേ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ഓങ്കോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജെം കളത്തില്‍ പറഞ്ഞു.ഏത് രോഗാവസ്ഥയേയും അതിജീവിക്കാന്‍ മരുന്നിനും ചികില്‍സയ്ക്കും അപ്പുറം രോഗിയുടെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഏറെ പ്രധാനമാണെന്നും, അത് നിലനിര്‍ത്താന്‍ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവം പ്രചോദനമാകുമെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിനോടൊപ്പം രോഗികള്‍ക്ക് പ്രതീക്ഷയും, ഒരു കുടുംബത്തിലെന്ന രീതിയിലുള്ള അനുഭവം സമ്മാനിക്കാനുമാണ് ആസ്റ്റര്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. കാന്‍സ്പയര്‍ എന്ന പുസ്തകവും, സെന്റര്‍ ഫോര്‍ ഡേ കെയര്‍ ക്യാന്‍സര്‍ പ്രൊസീജിയേഴ്‌സ് എന്ന ആശയവും ഈ ലക്ഷ്യത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണെന്നും ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി.ലോക പ്രശസ്ത സൈക്ലിംഗ് താരം ലാന്‍സ് ആര്‍ംസ്‌ട്രോംഗിന്റെ കം ബാക് ഫ്രം കാന്‍സര്‍ മുതല്‍ മലയാളത്തിന്റെ സ്വന്തം ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി വരെയുള്ള പുസ്തകങ്ങള്‍ രോഗ ബാധിതര്‍ക്ക് നല്‍കിയ പ്രതീക്ഷ ചെറുതല്ലെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.

കാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട് 'ആസ്റ്റര്‍ കെയര്‍ ടുഗെതര്‍' ഉള്‍പ്പടെ നിരവധി പദ്ധതികളാണ് ആസ്റ്റര്‍ മെഡ്‌സിറ്റി നേരത്തേയും ആവിഷ്‌കരിച്ചിരുന്നത്. കാന്‍സര്‍ രോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാനും മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള ഹൈബി ഈഡന്‍ എംപിയുടെ സൗഖ്യം അടക്കമുള്ള വിവിധ പദ്ധതികളുമായും ആസ്റ്റര്‍ മെഡ്‌സിറ്റി സഹകരിച്ചിരുന്നു.സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജി ഡോ. അരുണ്‍ ആര്‍ വാര്യര്‍, കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗ പൂര്‍ണ, ഓങ്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, അര്‍ബുദത്തെ അതിജീവിച്ചവരും അവരുടെ കുടുംബവും, കാന്‍സര്‍ ചാരിറ്റബിള്‍ സൊസൈറ്റി 'കാന്‍സെര്‍വ്' സന്നദ്ധപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it