സ്പാം കോളിൽ ഇന്ത്യ രണ്ടാമത്

ട്രൂ കോളറിന്റെ 2018 വാർഷിക റിപ്പോർട്ടാണ് കണക്കുവിവരങ്ങൾ പുറത്തുവിട്ടത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ വർഷം ലഭിച്ച ഫോൺ കോളുകളിൽ ആറ് ശതമാനത്തിലധികം കോളുകളും സ്പാം കോളുകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Update: 2018-12-25 17:33 GMT

ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിച്ച രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ട്രൂകോളര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ട്രൂ കോളറിന്റെ 2018 വാർഷിക റിപ്പോർട്ടാണ് കണക്കുവിവരങ്ങൾ പുറത്തുവിട്ടത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ വർഷം ലഭിച്ച ഫോൺ കോളുകളിൽ ആറ് ശതമാനത്തിലധികം കോളുകളും സ്പാം കോളുകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശരാശരി ഒരു മാസം 22.3 ശതമാനം സ്പാം കോളുകളാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 1.5 ശതമാനം കുറവാണിത്. 2017ല്‍ ഏറ്റവുമധികം സ്പാം കോളുകൾ ലഭിച്ച രാജ്യം ഇന്ത്യയായിരുന്നുവെന്നായിരുന്നു ട്രൂ കോളര്‍ വ്യക്തമാക്കിയിരുന്നത്. ഇന്ത്യയില്‍ സ്പാം കോളുകളില്‍ 91 ശതമാനവും ടെലികോം സേവനദാതാക്കളുടേത് തന്നെയാണ്. അതേസമയം ഉപയോക്താക്കൾക്ക് ലഭിച്ച തട്ടിപ്പു കോളുകൾ വെറും ഏഴ് ശതമാനവും ടെലിമാർക്കറ്റിങ് കോളുകൾ കേവലം രണ്ട് ശതമാനവും മാത്രമേയുള്ളൂ.

ആഗോളതലത്തിൽ ഏകദേശം 1770 കോടി സ്പാം കോളുകളാണ് ട്രൂകോളര്‍ ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

അതേസമയം സ്പാം കോളിൽ ഈ വർഷം ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബ്രസീലാണ്. ശരാശരി ഒരു മാസം 37.5 ശതമാനം സ്പാം കോളുകളാണ് ബ്രസീലിലെ ഒരു ട്രൂ കോളർ ഉപയോക്താവിന് ലഭിച്ചത്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 81 ശതമാനം അധികമാണ്. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കോളുകളാണ് ബ്രസീലിനെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്ന് ട്രൂകോളർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ചിലി, ദക്ഷിണ ആഫ്രിക്ക, മെക്സിക്കോ എന്നിവയാണ് ട്രൂകോളർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആദ്യ അഞ്ചിൽ ഉള്ള മറ്റ് രാജ്യങ്ങൾ.


Tags: