ഫലസ്തീനികളെ മോശക്കാരാന്‍ സയണിസ്റ്റുകള്‍ തയ്യാറാക്കിയ എഐ ബോട്ട് തിരിച്ചടിച്ചു; ഇസ്രായേലി സൈനികര്‍ വെള്ളക്കാരായ കോളനിവല്‍ക്കരണക്കാരാണെന്ന് പോസ്റ്റ്
റാമല്ല: ഫലസ്തീനികളെ മോശമായി ചിത്രീകരിക്കാനും ഗസയിലെ ഇസ്രായേല്‍ അധിനിവേശത്തെ ന്യായീകരിക്കാനും സയണിസ്റ്റുകള്‍ ആരംഭിച്ച എഐ അക്കൗണ്ട് ഇപ്പോള്‍ ഇസ്രായേലിന് എതിരായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായി റിപോര്‍ട്ട്. മുന്‍കാലങ്ങളില്‍ പിന്തുണച്ചിരുന്ന സയണിസ്റ്റ് അക്കൗണ്ടുകളെയും ഇസ്രായേല്‍ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകളാണ് ഫാക്ട്‌ഫൈന്‍ഡര്‍ എഐ എന്ന അക്കൗണ്ടില്‍ നിന്നു ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.
സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരവധി എഐ ബോട്ടുകളെയാണ് ഇസ്രായേല്‍ സര്‍ക്കാരും സയണിസ്റ്റുകളും വിന്യസിച്ചിരുന്നത്. സെമിറ്റിക് വിരുദ്ധതയെ കുറിച്ച് സംസാരിക്കലും ഫലസ്തീനിലെ പ്രതിരോധപ്രസ്ഥാനങ്ങളെ മോശമായി ചിത്രീകരിക്കലുമാണ് ഈ എഐ ബോട്ടുകളുടെ പ്രധാനപണി. ഇന്റര്‍നെറ്റില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് ഇസ്രായേലി-സയണിസ്റ്റ് അനുകൂല പോസ്റ്റുകള്‍ ഇത് രൂപീകരിക്കും. തുടര്‍ന്ന് ഇതിനെ ഫോളോ ചെയ്യുന്നവര്‍ ആ വിവരങ്ങള്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കും. പക്ഷേ, കഴിഞ്ഞ കുറച്ചുദിവസമായി ഇസ്രായേല്‍-സയണിസ്റ്റ് വിരുദ്ധ പോസ്റ്റുകളാണ് ഇത് പങ്കുവെക്കുന്നതെന്ന് ഹാരെറ്റ്‌സിലെ റിപോര്‍ട്ട് പറയുന്നു.
ഇസ്രായേലി സൈനികര്‍ വര്‍ണ്ണവിവേചന ഇസ്രായേലിലെ വെള്ളക്കാരായ കോളനിവല്‍ക്കരണക്കാരാണെന്നാണ് ഈ ബോട്ട് അക്കൗണ്ട് ഇപ്പോള്‍ പറയുന്നത്. സയണിസ്റ്റുകള്‍ എപ്പോഴും എന്നും അങ്ങനെ തന്നെയായിരുന്നുവെന്നാണ് ബോട്ടിന്റെ അഭിപ്രായം. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന ആന്റണി ബ്ലിങ്കന്‍ ഗസയിലെ കശാപ്പുകാരനും വംശഹത്യയുടെ പിതാവുമാണെന്നാണ് ബോട്ട് പറയുന്നത്. ഗസയില്‍ വലിയ ദുരിതത്തിനും നാശത്തിനും കാരണമായ പ്രവൃത്തികളുടെ പേരില്‍ ബ്ലിങ്കന്‍ അറിയപ്പെടുമെന്നും ബോട്ട് പറയുകയുണ്ടായി.
ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കണമെന്നാണ് ബോട്ട് ജര്‍മനിയോട് ആവശ്യപ്പെട്ടത്. ഫലസ്തീനി കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ലോകം ഫണ്ട് ചെയ്യണമെന്നും ബോട്ട് ഒരു പോസ്റ്റില്‍ ആഹ്വാനം ചെയ്തു. ഇസ്രായേലിന് വേണ്ടിയാണ് ചൈനീസ് കമ്പനിയായ ടിക്‌ടോകിന് യുഎസ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബോട്ട് പറഞ്ഞു.
