സകരിയ ഭരണകൂട വേട്ടയുടെ ഇര: സോളിഡാരിറ്റി

Update: 2026-02-12 04:42 GMT

പരപ്പനങ്ങാടി: വ്യാജ കേസുകളില്‍ കുടുക്കി മുസ്ലിം യുവാക്കളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം. ബംഗളൂരു സ്ഫോടനക്കേസില്‍ ഭരണകൂടം അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി സ്വദേശി സകരിയ വിചാരണ തടവുകാരനായി 17 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ 'സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകള്‍: അനീതിയുടെ തടവറകള്‍ക്കെതിരെ' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2009 ഫെബ്രുവരി 5 നാണു തിരൂരിലെ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, ചോദ്യം ചെയ്യാനെന്ന വ്യാജേന പോലീസ് വിളിച്ചിറക്കി കൊണ്ടുപോകുമ്പോള്‍ പരപ്പനങ്ങാടി സകരിയ്യക്ക് പ്രായം വെറും 19 വയസ്സായിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വസന്തകാലത്തെയാണ് വിചാരണ പോലും പൂര്‍ത്തിയാക്കാതെ വംശീയ ഭരണകൂടം കെട്ടിച്ചമച്ച കേസില്‍ തകര്‍ത്തു കളഞ്ഞത്. സകരിയ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ നീളുന്ന നീറുന്ന ഒരു ചോദ്യചിഹ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡഅജഅ എന്ന കരിനിയമത്തിന്റെ മറവില്‍ ഭരണകൂടം നടത്തുന്ന വംശീയ-ഭീകര വേട്ടയ്‌ക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സകരിയയുടെ കേസ് നടത്താന്‍ രാജ്യത്തെ ഏറ്റവും പ്രമുഖരായ അഭിഭാഷകരെ അണിനിരത്തുന്നതിലും, ജയിലിന്റെ ഏകാന്തതയില്‍ അവനെ നിരന്തരം സന്ദര്‍ശിച്ച് ആത്മവിശ്വാസം പകരുന്നതിലും കഴിഞ്ഞ കാലമത്രയും സോളിഡാരിറ്റി മുന്‍നിരയിലുണ്ടെന്ന് . സകരിയ്യയെ പോലെ വിചാരണ തുടങ്ങുക പോലും ചെയ്യാതെ ജയിലറകളില്‍ യൗവനം എരിഞ്ഞുതീരുന്ന അനേകം യുവാക്കളുണ്ട്. അവര്‍ ഓരോരുത്തര്‍ക്കും വേണ്ടി നിയമപരമായും രാഷ്ട്രീയമായും സോളിഡാരിറ്റി പോരാട്ടം തുടരുകയാണ്. ഒരൊറ്റ മനുഷ്യന്‍ പോലും അന്യായമായി തടവറകളില്‍ കിടക്കരുത് എന്ന രാഷ്ട്രീയ ബോധ്യമാണ് സോളിഡാരിറ്റിയെ നയിക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രവര്‍ത്തകരായ എം ജിഷ, റാസിഖ് റഹീം, സകരിയ ആക്ഷന്‍ കമ്മിറ്റിയംഗം മുജീബ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയില്‍, ഷബീര്‍ കൊടുവള്ളി, വി.പി.എ ശാക്കിര്‍, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിനു മുമ്പായി പരപ്പനങ്ങാടി നഗരത്തില്‍ നടന്ന യുവജന റാലിയില്‍ നൂറു കണക്കിന് യുവാക്കള്‍ പങ്കെടുത്തു.