യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറിയടക്കം 60 പേര്‍ സിപിഎമ്മില്‍

Update: 2025-01-31 11:07 GMT

പത്തനംതിട്ട: യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥും ബിജെപി ജില്ല ഐടി സെല്‍ കണ്‍വീനര്‍ വിഷ്ണുദാസും അടക്കം 60 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നു. ബിജെപി നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി എസ് പ്രണവ്, എബിവിപി ജില്ലാ കമ്മിറ്റിയംഗം ശിവപ്രസാദ് എന്നിവരും സിപിഎമ്മില്‍ ചേര്‍ന്നിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു എന്നിവര്‍ പുതിയ പവര്‍ത്തകരെ സ്വീകരിച്ചു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് വിഷ്ണുദാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

'' വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നു.ലോകം കണ്ട മഹത്തരമായ ആശയം കുട്ടിക്കാലം മുതലെ പുസ്തകങ്ങള്‍ വഴി പഠിച്ചു വളര്‍ന്ന ആശയം. സാധാരണക്കാരന്റെയും പട്ടിണിക്കാരന്റെയും ആശയം. തൊഴിലാളികള്‍ക്കായി ക്യാപിറ്റലിസത്തിനെതിരായി പൊരുതിയ ജ്വാലാമുഖമായ ആശയം. ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം തന്ന പത്തനംതിട്ട ജില്ലയെ ചെങ്കോട്ട ആക്കി മാറ്റിയ ആദരണീയനായ മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീ ഉദയഭാനു സര്‍,വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ചെറുപ്പത്തില്‍ തന്നെ നിയമസഭയില്‍ റാന്നിയെ പ്രതിനിധാനം ചെയ്ത ആദരണീയനായ ജില്ല സെക്രട്ടറി രാജു എബ്രഹാം സര്‍, ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ബി.നിസാം ,ജില്ല കമ്മറ്റി അംഗമായ സോബി ബാലന്‍,സൂരജ് എസ് പിള്ള,എന്‍ സജികുമാര്‍ ,ഏരിയ സെക്രട്ടറി എം,വി,സഞ്ജു,മറ്റു ഭാരവാഹികളോടും നന്ദി രേഖപ്പെടുത്തുന്നു. മുന്‍ യുവമോര്‍ച്ച ജില്ല സെക്രട്ടറി ജിത്തു രഘുനാഥ്,മുന്‍ മണ്ഡല്‍ കാര്യവാഹ് പ്രണവ് മല്ലശേരി, ശിവപ്രസാദ്,ശരത് ഉള്‍പ്പെടെയുള്ള 60 ഓളം യുവാക്കള്‍ പങ്കെടുത്തു''