''വിദേശത്ത് ജോലി ലഭിച്ചതിന് ശേഷം ഉപേക്ഷിച്ചു''; യുവതിയേയും പിതാവിനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍

Update: 2025-09-12 12:26 GMT

പാലക്കാട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്‍കോട് സ്വദേശിയും സ്വകാര്യബസ് ജീവനക്കാരനുമായ ഗിരീഷാണ് അറസ്റ്റിലായത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഒന്നരവര്‍ഷം മുമ്പ് യുവതി വിദേശത്ത് ജോലിക്ക് പോയി. നാട്ടില്‍ അവധിക്ക് വന്ന യുവതിയോട് ഗിരീഷ് വിവാഹകാര്യം സംസാരിച്ചു. എന്നാല്‍ ബസ് ഡ്രൈവര്‍ ആയ തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഗിരീഷ് നല്‍കിയ മൊഴി. ഗിരീഷിന്റെ കയ്യില്‍ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ ഗിരീഷ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന യുവതിയെ വെട്ടി. തടയാന്‍ ചെന്ന അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൈയ്ക്കും മുതുകിനുമാണ് യുവതിയ്ക്ക് പരിയ്‌ക്കേറ്റത്. പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഗിരീഷിനെ റിമാന്‍ഡ് ചെയ്തു.