കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ ഏഴാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു

Update: 2026-01-10 05:23 GMT

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോം തോംസണിന്റെ പിതാവ് തോമസ് ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് അഡ്മിറ്റാണ്. നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് ടോം ആശുപത്രിയില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നോടെയാണ് ഇയാള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്‍കേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു. ഇതോടെ ആശുപത്രി അധികൃതര്‍ 1.15 ന് പയ്യന്നൂര്‍ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ടോം തോംസണ്‍ വലയില്ലാത്ത ഭാഗത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ കാഷ്വാലിറ്റിയില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ 3.10ന് മരിച്ചു. ഭാര്യ; ജ്യോഷി മോള്‍. മക്കള്‍: ആഷിക്, അയോണ്‍. സഹോദരങ്ങള്‍: അനില്‍, സുനി, സുമ, സുജ. ഭാര്യയും ഇയാളും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയില്‍ നടക്കുന്നതായി വിവരമുണ്ട്.