''ആര്‍എസ്എസ് ശാഖയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു'; യുവാവ് ആത്മഹത്യ ചെയ്തു; ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാക്കുറിപ്പ്

Update: 2025-10-10 11:40 GMT

കാഞ്ഞിരപ്പള്ളി: ആര്‍എസ്എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി (24)യാണ് മരിച്ചത്. താന്‍ നേരിട്ട പീഡനങ്ങള്‍ അനന്തു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഷെഡ്യൂള്‍ ചെയ്ത പോസ്റ്റ് മരണശേഷമാണ് പബ്ലിക്കായത്.

ഇനിയും പീഡനം സഹിച്ച് മുന്നോട്ടുപോവാനാവില്ലെന്നും താന്‍ നേരിട്ട മാനസിക-ശാരീരിക ആഘാതത്തിന് കാരണം ആര്‍എസ്എസ് ആണെന്നും പോസ്റ്റ് പറയുന്നു. കുട്ടിക്കാലത്തുതന്നെ എന്നെ ശാഖയില്‍ ചേര്‍ത്തു. നാലുവയസ് മുതല്‍ പീഡനത്തിന് ഇരയായി. സജീവ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണ് ചൂഷണം ചെയ്തത്. ആളുടെ പേര് ഓര്‍ക്കുന്നില്ല, പക്ഷേ ഐടിസി, ഒടിസി ക്യാമ്പുകളില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ദണ്ഡ ഉപയോഗിച്ച് കാരണമില്ലാതെ അടിച്ചുവെന്നും അനന്തു വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നരവര്‍ഷമായി ചികിത്സയിലാണ്. ആറ് മാസമായി മരുന്ന് കഴിക്കുന്നുമുണ്ട്. പക്ഷേ മനസിനെ നിയന്ത്രിക്കാനായില്ല. വര്‍ഷങ്ങളോളം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചു. ഇത്രയും വെറുപ്പുള്ള മറ്റൊരു സംഘടനയില്ല. ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരനെ സുഹൃത്താക്കരുത്. അത്രയ്ക്ക് വിഷംകൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാര്‍.

തന്നെ പോലെ ഒരുപാട് പേര്‍ ആര്‍എസ്എസുകാരാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ് പറയുന്നു. ഇപ്പോഴും ആര്‍എസ്എസ് ക്യാമ്പുകളില്‍ നടക്കുന്നത് ചൂഷണമാണ്. അവരെയൊക്കെ ആര്‍എസ്എസില്‍ നിന്നും രക്ഷപെടുത്തി കൗണ്‍സിലിങ് കൊടുക്കണം. കാണിക്കാന്‍ തെളിവില്ലാത്തതുകൊണ്ട് പലരും ഈ പറയുന്നത് വിശ്വസിക്കില്ല, അതുകൊണ്ടാണ് ജീവിതം തന്നെ തെളിവായി നല്‍കുന്നത്. ലോകത്ത് ഒരു കുട്ടിയും താന്‍ അനുഭവിച്ചത് പോലെയുള്ള കാര്യങ്ങള്‍ അനുഭവിക്കരുതെന്നും കുറിപ്പ് പറയുന്നു.