അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവിയെ യുഎഇക്ക് കൈമാറി

Update: 2025-01-10 01:58 GMT

ബെയ്‌റൂത്ത്: ഇസ്‌ലാമിക പണ്ഡിതനായിരുന്ന ശൈഖ് ഡോ.യൂസുഫ് അബ്ദുല്ല അല്‍ ഖറദാവിയുടെ മകനും ഈജിപ്തിലെ പ്രതിപക്ഷ ആക്ടിവിസ്റ്റുമായ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവിയെ ലബ്‌നാന്‍ സര്‍ക്കാര്‍ യുഎഇക്ക് കൈമാറി. യുഎഇയില്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി പീഡനങ്ങള്‍ക്കിരയാവുമെന്ന ആശങ്ക നിലനില്‍ക്കെയാണ് നടപടിയെന്ന് അല്‍ജസീറയിലെ റിപോര്‍ട്ട് പറയുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത കാര്യം യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ബശ്ശാറുല്‍ അസദ് സിറിയയില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം ദമസ്‌കസ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവിയെ ലബ്‌നാന്‍ കസ്റ്റഡിയില്‍ എടുത്തത്. ഡിസംബര്‍ 28നാണ് അബ്ദുല്‍ റഹ്മാനെ കസ്റ്റഡിയില്‍ എടുത്തത്. ദമസ്‌കസിലെ പ്രശസ്തമായ ഉമയ്യദ് മസ്ജിദില്‍ നിന്ന് യുഎഇ, ഈജിപ്ത്, സൗദി ഭരണകൂടങ്ങളെ ഇയാള്‍ വിമര്‍ശിച്ചിരുന്നു. ബശ്ശാറുല്‍ അസദിനെ പുറത്താക്കിയത് വിജയമാണെന്നും ഈ വിജയം മറ്റുരാജ്യങ്ങളിലും വേണമെന്നായിരുന്നു വീഡിയോ സന്ദേശത്തിലെ ആവശ്യം. യുഎഇയിലേയും സൗദിയിലെയും ഈജിപ്തിലെയും പ്രതിലോമ ഭരണകൂടങ്ങളെ കുറിച്ച് സിറിയക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ എതിര്‍ക്കുന്നതിന് ഇയാളെ ഈജിപ്തിലെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈജിപ്ഷ്യന്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് അബ്ദുല്‍ റഹ്മാനെ തടഞ്ഞുവച്ചതെന്ന് ലബ്‌നാന്‍ സര്‍ക്കാര്‍ അറിയിച്ചു. കസ്റ്റഡിയില്‍ എടുത്തകാര്യം അറിഞ്ഞതോടെ യുഎഇയും സൗദിയും ഇയാളെ ആവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണ് യുഎഇ സര്‍ക്കാരിന് കൈമാറിയത്. യുഎഇയുടെ പൊതുസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഇയാള്‍ ചെയ്‌തെന്നാണ് യുഎഇ ആരോപിക്കുന്നത്.

Tags: