ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട യെമനി നേതാക്കളെ ഖബറടക്കി

Update: 2025-09-01 13:00 GMT

സന്‍ആ: ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സാറുല്ല നേതൃത്വത്തിലുള്ള യെമന്‍ സര്‍ക്കാരിലെ പ്രധാനമന്ത്രി അഹമദ് ഗാലിബ് അല്‍ റഹാവി അടക്കമുള്ളവരെ ഖബറടക്കി. ആയിരക്കണക്കിന് പേരാണ് അല്‍ സബീന്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. അല്‍ ശാബ് മസ്ജിദിലാണ് നേതാക്കളുടെ ഖബറുകള്‍.


വാര്‍ത്താവിതരണ മന്ത്രി ഹാഷിം ഷറഫ് അല്‍ ദിന്‍, നീതിന്യായ മന്ത്രി മുജാഹിദ് അഹമദ് അബ്ദുല്ല, സാമ്പത്തിക കാര്യമന്ത്രി മുഈന്‍ അല്‍ മഹാഖ്രി, വൈദ്യുതി മന്ത്രി അലി സൈഫ് ഹസന്‍ അല്‍ സാമി, കൃഷി മന്ത്രി റദ്‌വാന്‍ അല്‍ റൂബെയ്, സാമൂഹിക ക്ഷേമമന്ത്രി സമീര്‍ ബാ ജലാല, കായികമന്ത്രി മുഹമ്മദ് അല്‍ മുവല്ലാദ്, വിദേശകാര്യമന്ത്രി ജമാല്‍ അമീര്‍, സാംസ്‌കാരിക മന്ത്രി അലി അല്‍ യാഫെ, മന്ത്രിമാരുടെ കൗണ്‍സിലിന്റെ സെക്രട്ടറി സാഹിദ് മുഹമ്മദ് അല്‍ അമാദി, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖാസിം അല്‍ കുബ്‌സി എന്നിവരാണ് ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍.

ഗസയെ പിന്തുണച്ചതിനാല്‍ തന്നെ അന്തസുള്ളവരാണ് യെമനികളെന്ന് ചടങ്ങില്‍ പങ്കെടുത്ത ആക്ടിങ് പ്രധാനമന്ത്രി മുഹമ്മദ് മിഫ്ത പറഞ്ഞു. ''രക്തസാക്ഷികളുടെ രക്തം പ്രോല്‍സാഹനവും കരുത്തും നല്‍കുന്നു. സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്നത് തുടരും.''-അദ്ദേഹം പറഞ്ഞു.