''ട്രാന്‍സ്‌ജെന്‍ഡര്‍ ജിഹാദ്'' ആരോപിച്ച് ''ട്രാന്‍സ്‌ജെന്‍ഡര്‍ നേതാവ്''

Update: 2026-01-23 05:38 GMT

ജയ്പൂര്‍: ''ട്രാന്‍സ്‌ജെന്‍ഡര്‍ ജിഹാദ്'' ആരോപിച്ച് ലോകത്തിലെ ആദ്യ ''ട്രാന്‍സ്‌ജെന്‍ഡര്‍ ജഗദ്ഗുരു'' ഹിമാംഗി സഖി. സനാതന മതം പിന്തുടരുന്ന ട്രാന്‍സ് ജെന്‍ഡറുകളെ മതം മാറ്റാന്‍ ശ്രമം നടക്കുന്നതായി കിന്നര്‍ അഖാഡ എന്ന സംഘടനയുടെ നേതാവ് കൂടിയായ ഹിമാംഗി സഖി പറഞ്ഞു. സനാതനി ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശം കവരാന്‍ ചില വ്യാജ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. സനാതനി ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ നിന്ന് അവരെ ഒഴിപ്പിക്കുകയാണെന്നും ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയാണെന്നും വരെ അവര്‍ ആരോപിച്ചു. ''ജയ്പൂരില്‍ തനിഷ, റൂബി എന്നീ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. അവരെ മാംസം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു. വിസമ്മതിച്ചപ്പോള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.''-ഹിമാംഗി ആരോപിച്ചു.

അതേസമയം, ആദര്‍ശ്‌നഗറിലെ മഹന്തോ കാ ബാഗില്‍ ട്രാന്‍സ് ജെന്‍ഡറുകളുടെ വീടുകള്‍ ചിലര്‍ തീയിട്ടു നശിപ്പിച്ചതിലും 'ട്രാന്‍സ്‌ജെന്‍ഡര്‍ ജിഹാദ്' ആരോപണം ചിലര്‍ ഉന്നയിച്ചു. എന്നാല്‍, സംഭവത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നതായി തേഡ് ഗ്രൂപ്പ് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ 500ല്‍ അധികം ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രതിഷേധവും നടത്തി. ഹിന്ദു, മുസ്‌ലിം, സിഖ് തുടങ്ങി എല്ലാ മതക്കാരുടെയും വീടുകളില്‍ പോയി സംഭാവന സ്വീകരിക്കാറുണ്ടെന്നും തങ്ങള്‍ വര്‍ഗീയവാദികളല്ലെന്നും അവര്‍ പ്രഖ്യാപിച്ചു.