ഫലസ്തീന്‍ പൗരന്‍മാരെ തൂക്കിലേറ്റാന്‍ നിയമം പാസാക്കി ഇസ്രായേല്‍; വിവാദ നിയമത്തിനെതിരേ വ്യാപക പ്രതിഷേധം
തെല്‍ അവീവ്: അനധികൃതമായി തടവിലിട്ട ഫലസ്തീനി പൗരന്‍മാരെ തൂക്കിലേറ്റാന്‍ നിയമം പാസാക്കി ഇസ്രായേല്‍. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 120 അംഗ സഭയില്‍ 62 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. ഇസ്രായേല്‍ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്ന ഫലസ്തീനികളെ വധിക്കാന്‍ അനുമതി നല്‍കുന്ന നിയമമാണ് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് പാസാക്കിയത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യകക്ഷിയായ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഈ നീക്കം.
പുതിയ നിയമപ്രകാരം 'ഇസ്രായേലിന്റെ നിലനില്‍പ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തുന്ന'വരെ തൂക്കിക്കൊല്ലും. ഈ നിയമം ഫലസ്തീനികളെയും ഇസ്രായേലിലെ അറബ് വംശജരെയുമാണ് ലക്ഷ്യമിടുന്നത്. സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ജൂത വംശജര്‍ക്ക് ഈ ശിക്ഷ ബാധകമാകില്ല.
വധശിക്ഷ വിധിക്കപ്പെട്ടാല്‍ 90 ദിവസത്തിനുള്ളില്‍ തൂക്കിലേറ്റും, വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇളവിനായി അപേക്ഷിക്കാന്‍ അവകാശമുണ്ടാവില്ല തുടങ്ങിയ കര്‍ശന ഉപാധികളുമുണ്ട്. പുതിയ നിയമം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളില്‍ വിചാരണ നേരിടുന്ന ഫലസ്തീനികള്‍ക്ക് കനത്ത തിരിച്ചടിയാകും.
9,000-ത്തിലധികം പേര്‍ നിലവില്‍ ഇസ്രായേല്‍ തടവിലുണ്ടെന്നാണ് കണക്ക്. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ 3,400-ലധികം പേരും 250-ഓളം ഫലസ്തീനിയന്‍ കുട്ടികളും ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാഷ്ട്രീയ തടവുകാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരെ വധശിക്ഷ പ്രയോഗിക്കാന്‍ ഇസ്രായേലിന് സാധിക്കുമെന്നതാണ് ഫലസ്തീനികളെ ആശങ്കയിലാഴ്ത്തുന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും വംശീയ വിവേചനമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ നിയമത്തിനെതിരെ ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും കനത്ത പ്രതിഷേധവുമായി രംഗത്തെത്തി.
