ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതിക്കെതിരെ അഖിലേഷ് യാദവും തേജസ്വി യാദവും. തിരക്കുപിടിച്ച് ഈ ബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുമെന്ന് രണ്ട് കക്ഷികളും വ്യക്തമാക്കി. ശിവസേനയും എന്‍സിപിയും നിലപാട് അറിയിച്ചിട്ടില്ല. മണ്ഡല പുനര്‍നിര്‍ണ്ണയത്തെ പൂര്‍ണമായും എതിര്‍ക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ നിര്‍ബന്ധമായും സംവരണം ചെയ്യണമെന്ന കാര്യത്തില്‍ സിപിഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ ഈ അവകാശം വൈകിപ്പിക്കുകയാണെന്നും പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തി. 2023ല്‍ 'നാരി ശക്തി വന്ദന്‍ അധിനിയം' ബില്ലിനെ പിന്തുണച്ചെങ്കിലും, വനിതാ സംവരണത്തെ സെന്‍സസുമായും മണ്ഡല പുനര്‍നിര്‍ണയവുമായും ബന്ധിപ്പിക്കുന്നതിനെ സിപിഎം അന്ന് തന്നെ എതിര്‍ത്തിരുന്നു. ഈ നിബന്ധനകള്‍ കാരണം 2024ലെ തെരഞ്ഞെടുപ്പിലും 2029ലെ തെരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കില്ലെന്ന് അന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി.
രണ്ട് വര്‍ഷം പിന്നിട്ടിട്ടും സെന്‍സസ് നടപടികളോ മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ രൂപീകരണമോ നടക്കാത്ത സാഹചര്യത്തില്‍, പ്രതിപക്ഷ കക്ഷികളുമായി യാതൊരു ചര്‍ച്ചയും കൂടാതെ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം എല്ലാ സംസ്ഥാനങ്ങളുമായും ആലോചിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ വനിതാ സംവരണം നടപ്പിലാക്കാന്‍ സെന്‍സസുമായുള്ള ബന്ധം ഒഴിവാക്കിക്കൊണ്ട് ഭരണഘടനാ ഭേദഗതി വരുത്തണമെന്നാണ് സിപിഎം ആവശ്യം. എന്നാല്‍ മോദി സര്‍ക്കാരിന് അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. ഈ വിഷയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്യുന്നത് വരെ പുതിയ നിര്‍ദ്ദേശങ്ങള്‍ മാറ്റിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
