പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; മുമ്പും പോക്‌സോ കേസില്‍ പ്രതിയെന്ന് പോലിസ്
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. പുളിപറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെര്‍ലിനെയാണ് (23) തളിപ്പറമ്പ് പോലിസ് പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വച്ച് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്‌നേഹ മെര്‍ളിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്‌സ്‌ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.
സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസുണ്ട്.പതിനാല് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഈ കേസ്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സിപിഐ നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് സ്‌നേഹ മെര്‍ളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.