ശാരീരികബന്ധത്തിന് സ്ത്രീ നല്‍കുന്ന സമ്മതം സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കാനുള്ള സമ്മതമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Update: 2025-01-22 16:24 GMT

ന്യൂഡല്‍ഹി: ശാരീരികബന്ധത്തിന് സ്ത്രീ നല്‍കുന്ന സമ്മതം സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാനുള്ള സമ്മതമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍തൃമതിയായ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസിലെ പ്രതിയുടെ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അടുത്ത സുഹൃത്തായ യുവാവ് ഒരു കോഴ്‌സിന് ചേരാന്‍ തനിക്ക് പണം കടമായി നല്‍കിയെന്നും പിന്നീട് ബലാല്‍സംഗം ചെയ്‌തെന്നും ആരോപിച്ചാണ് യുവതി പോലിസില്‍ പരാതി നല്‍കിയിരുന്നത്. വാട്ട്‌സാപ്പിലെ വീഡിയോ കോളിനിടയില്‍ റെക്കോര്‍ഡ് ചെയ്ത നഗ്നദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്നും പിന്നീട് ഈ ദൃശ്യങ്ങള്‍ നാട്ടില്‍ പ്രചരിപ്പിച്ചെന്നും യുവതിയുടെ പരാതി പറയുന്നു. നാട്ടുകാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് യുവാവിനെ പോലിസ് പിടികൂടി ജയിലില്‍ അടച്ചത്.

ഇരുവരും തമ്മിലുള്ള ആദ്യകാല ലൈംഗികബന്ധങ്ങള്‍ പരസ്പരസമ്മതത്തോടെയുള്ളതായിരുന്നുവെന്ന് വാദം കേട്ട ഹൈക്കോടതി നിരീക്ഷിച്ചു. പിന്നീട് യുവാവ് യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇത് യുവതിയെ ദുരുപയോഗം ചെയ്യണമെന്ന് യുവാവ് ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു. അതിനാല്‍, പ്രതി ബലാല്‍സംഗക്കുറ്റം ചെയ്തുവെന്ന് അനുമാനിക്കാമെന്നും ജാമ്യാപേക്ഷ തള്ളുകയാണെന്നും കോടതി പറഞ്ഞു.