'' നീതിയുക്തമായ വിചാരണയെ ബാധിക്കും'': ഉദയ്പൂര്‍ ഫയല്‍സ് റിലീസ് തടയണമെന്ന് ആരോപണ വിധേയന്‍

Update: 2025-07-09 04:05 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമയായ ഉദയ്പൂര്‍ ഫയല്‍സിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കനയ്യലാല്‍ കൊലക്കേസിലെ പ്രതി സുപ്രിംകോടതിയെ സമീപിച്ചു. കേസിലെ വിചാരണ തീരുന്നതിന് മുമ്പ് സിനിമ ഇറങ്ങുന്നത് തന്റെ നീതിയുക്തമായ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ജാവേദ് എന്ന ആരോപണ വിധേയന്‍ ഹരജി നല്‍കിയിരിക്കുന്നത്. കേസിലെ എട്ടാം പ്രതിയാണ് മുഹമ്മദ് ജാവേദ്.

രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ കനയ്യ ലാല്‍ 2022 ജൂണിലാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് റിയാസ്, മുഹമ്മദ് ഗൗസ് എന്നിവര്‍ ചേര്‍ന്ന് കനയ്യ ലാലിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച് ബിജെപി നേതാവ് നുപൂര്‍ ശര്‍മ ഇറക്കിയ വീഡിയോ കനയ്യ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറയുന്നു. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു.

'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്നാവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജൂലൈ പതിനൊന്ന് സിനിമ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കൊലപാതകത്തിന് കാരണമായ പ്രമേയം തന്നെയാണ് സിനിമയില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് ട്രെയ്ലര്‍ കണ്ടപ്പോള്‍ മനസിലായതെന്ന് ഹരജി പറയുന്നു. സിനിമ റിലീസ് ചെയ്യുന്നത് വര്‍ഗീയ സംഘര്‍ഷം രൂപപ്പെടാന്‍ കാരണമാവും. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. വാരാണസി കോടതിയുടെയും സുപ്രിംകോടതിയുടെയും പരിഗണനയിലുള്ള ഗ്യാന്‍വ്യാപി പള്ളിക്കേസിനെ കുറിച്ചും സിനിമയില്‍ പരാമര്‍ശമുണ്ട്. ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ വര്‍ഗീയ വിദ്വേഷ പ്രസ്താവനയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിനിമയെന്നും ഹരജി പറയുന്നു.