'' മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്.'' ; സിനിമയിലെ മദ്യപാന രംഗങ്ങള്‍ക്കെതിരേ ജി സുധാകരന്‍

Update: 2025-09-13 15:08 GMT

ആലപ്പുഴ: സിനിമയിലെ മദ്യപാന രംഗങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. സിനിമ നിര്‍മിച്ചവര്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്ന് ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

''സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നത്. മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്. നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍ മദ്യപിക്കുന്ന റോളില്‍ വരികയാണ്. തുടക്കത്തില്‍ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡിനു പറയാന്‍ കഴിയുമല്ലോ. അവരും മദ്യപിച്ചാണ് ഇത് കാണുന്നത്. സിനിമ നിര്‍മിച്ചവര്‍ അവര്‍ക്ക് കുപ്പി വാങ്ങിക്കൊടുക്കും. കൈയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആളുകളുമായവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ എനിക്കറിയാം.'' -സുധാകരന്‍ പറഞ്ഞു. മദ്യപാനത്തിനെതിരെ കേരളത്തിലെ സിനിമകളില്‍ സന്ദേശമില്ല. തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഇപ്പോഴും ഇത് ഉണ്ട്. മദ്യപാനം തെറ്റായ കാര്യമാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.