വഖ്ഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ: സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്ന സ്വത്തുക്കളുടെ വഖ്ഫ് സ്വത്വം നഷ്ടപ്പെടുമെന്ന വകുപ്പിന് സ്റ്റേ

Update: 2025-09-15 05:43 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലെ നിര്‍ണായക വ്യവസ്ഥകള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഒരു വഖ്ഫ് സ്വത്തില്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചാല്‍ അതിന്റെ വഖ്ഫ് സ്വത്വം ഇല്ലാതാവുമെന്നും കലക്ടര്‍ തീരുമാനമെടുക്കണമെന്നുമുള്ള വ്യവസ്ഥ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. കലക്ടര്‍ക്ക് ഇത്തരം തര്‍ക്കങ്ങളില്‍ അവകാശങ്ങള്‍ വിധിക്കാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ഭരണസംവിധാനത്തിലെ അധികാര വിഭജനത്തെ ലംഘിക്കുന്നതാണ്. വഖ്ഫ് ട്രിബ്യൂണല്‍ ആണ് ഇത്തരം തര്‍ക്കങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതിനാല്‍, കലക്ടര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ സ്റ്റേ ചെയ്യുകയാണ്.വഖ്ഫ് ട്രിബ്യൂണലോ കോടതിയോ തര്‍ക്കത്തില്‍ തീരൂമാനമെടുക്കുന്നതു വരെ ആ സ്വത്തിന്റെ അവകാശം മറ്റാര്‍ക്കും നല്‍കരുത്.

അഞ്ച് വര്‍ഷം ഇസ്‌ലാം പ്രാക്ടീസ് ചെയ്തവര്‍ക്ക് മാത്രമേ വഖ്ഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ വിഷയത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരുന്നതു വരെയും സ്റ്റേ ചെയ്തു. ഒരാള്‍ പ്രാക്ടീസിങ് മുസ്‌ലിം ആണോ എന്ന കാര്യം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരുന്നത് വരെയാണ് സ്‌റ്റേ. അത്തരം ചട്ടങ്ങള്‍ നിലവിലില്ലെങ്കില്‍ അധികാര ദുര്‍വിനിയോഗം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തില്ല. എന്നാല്‍, സാധ്യമെങ്കില്‍ എക്‌സ് ഒഫീഷ്യോ അംഗം മുസ്‌ലിം ആവണമെന്ന് കോടതി നിര്‍ദേശിച്ചു. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലില്‍ നാലില്‍ അധികം അമുസ്‌ലിം അംഗങ്ങള്‍ പാടില്ല. സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്‌ലിം അംഗങ്ങള്‍ പാടില്ല. എന്നാല്‍, വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ സുപ്രിംകോടതി സ്‌റ്റേ ചെയ്തില്ല. 1995ലെയും 2013ലെയും നിയമത്തില്‍ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഇനി പൂര്‍ണവാദം തുടരും.

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, ഡല്‍ഹി എഎപി എംഎല്‍എ അമാനത്തുല്ലാ ഖാന്‍, എപിസിആര്‍, ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, അഞ്ജും ഖാദ്‌രി, തയ്യാബ് ഖാന്‍ സല്‍മാനി, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, മുസ്‌ലിം ലീഗ്, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ്, സിപിഐ, ഡിഎംകെ തുടങ്ങിയവര്‍ നല്‍കിയ ഹരജികളിലാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല വിധി പറഞ്ഞത്.