വഖ്ഫ് നിയമഭേദഗതി: 655 പേജുള്ള കരട് റിപോര്‍ട്ടിറക്കി സംയുക്തപാര്‍ലമെന്ററി സമിതി; ഇന്ന് രാവിലെ പത്തിനകം നിലപാട് അറിയിക്കണമെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം

Update: 2025-01-29 01:55 GMT

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതി 655 പേജുള്ള കരട് റിപോര്‍ട്ട് പുറത്തിറക്കി. ബുധനാഴ്ച്ച രാവിലെ പത്തിനകം ഈ റിപോര്‍ട്ടില്‍ നിലപാട് അറിയിക്കണമെന്ന് സമിതി ചെയര്‍മാനും ബിജെപി നേതാവുമായ ജഗദാംബിക പാല്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഒരു വസ്തു വഖ്ഫാണെന്ന് ആവശ്യപ്പെട്ട് നിയമനടപടി ആരംഭിക്കാന്‍ സമയപരിധി (ലിമിറ്റേഷന്‍) നിശ്ചയിക്കണമെന്ന് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതായി ടൈംസ് ഓഫ് ഇന്ത്യ പത്രം റിപോര്‍ട്ട് ചെയ്തു. 1963ലെ ലിമിറ്റേഷന്‍ ആക്ട് പ്രകാരം മുന്‍കാലപ്രാബല്യത്തില്‍ വഖ്ഫ് സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കുന്നത് തടയാനാണിത്. മുന്‍കാല പ്രാബല്യത്തില്‍ അവകാശങ്ങളുന്നയിക്കുന്നത് തടയാന്‍ ലിമിറ്റേഷന്‍ ആക്ടില്‍ 40എ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ആദിവാസി മേഖലകളിലെ വഖ്ഫ് ഭൂമികള്‍ സംബന്ധിച്ച് നിരവധി കേസുകള്‍ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ട് പറയുന്നതായി ഹിന്ദു പത്രവും റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ സമിതിക്ക് ലഭിച്ച പരാതികളുടെ എണ്ണമോ മറ്റോ റിപോര്‍ട്ടില്‍ ഇല്ല. ആദിവാസി ഭൂമി വഖ്ഫായി മാറാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കരട് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സംയുക്തപാര്‍ലമെന്ററി സമിതിയുടെ ഈ റിപോര്‍ട്ടിനെതിരേ സമിതിയിലെ പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. സമിതി പ്രഹസനമായി മാറിയെന്ന് ഡിഎംകെ എംപി എ രാജ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു.