വഖഫ് ബോര്‍ഡ് നിയമനം: ആശങ്കകള്‍ പരിഹരിച്ചേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി കേരള മുസ്‌ലിം ജമാഅത്ത്

ധൃതിപിടിച്ച് നിയമം നടപ്പിലാക്കില്ലെന്നും ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ച നടത്തി ഉന്നയിക്കുന്ന മുഴുവന്‍ ആശങ്കകളും പരിഹരിച്ച് മാത്രമേ നടപ്പില്‍ വരുത്തുകയുള്ളുവെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞതായി മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ പറഞ്ഞു

Update: 2021-11-22 18:43 GMT

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ആശങ്കകള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കേരള മുസ്‌ലിം ജമാഅത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയാണ് ഇക്കാര്യം പറഞ്ഞത്. ധൃതിപിടിച്ച് നിയമം നടപ്പിലാക്കില്ലെന്നും ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ച നടത്തി ഉന്നയിക്കുന്ന മുഴുവന്‍ ആശങ്കകളും പരിഹരിച്ച് മാത്രമേ നടപ്പില്‍ വരുത്തുകയുള്ളുവെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞതായി മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ പറഞ്ഞു.വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന ആശങ്കകള്‍ അസ്ഥാനത്താണ്. നിയമസഭ പാസാക്കിയ ബില്ലില്‍ തന്നെ ബോര്‍ഡ് നിയമനത്തില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികളെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നു ഇന്നലെ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ സമരവും നിയമപരമായ നടപടികളും സ്വീകരിക്കാനാണ് നീക്കം. ഈ യോഗത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

Tags:    

Similar News