തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, അദാനി പോര്‍ട്സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി എന്നിവരും പങ്കെടുക്കും. നേരത്തേതന്നെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടനമാണ് ഇന്ന് നടക്കുക. 2028ഓടെ വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിലയിരുത്തല്‍. അദാനി ഗ്രൂപ്പ് 10,000 കോടി മുടക്കിയാണ് രണ്ടും മൂന്നും ഘട്ടം വികസിപ്പിക്കുന്നത്. ഒന്നാംഘട്ടം 7,700 കോടിയുടെ കേരള സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പിപിപി പദ്ധതിയായിരുന്നു. ഒന്നാംഘട്ടത്തില്‍ ഒരു വര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 710 കപ്പലുകളില്‍ നിന്നായി 15.13 ലക്ഷം കണ്ടെയ്നറുകള്‍ വിഴിഞ്ഞം തുറമുഖം കൈകാര്യംചെയ്തുകഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ പുലിമുട്ടിന്റെ നീളം നിലവിലെ മൂന്നില്‍നിന്ന് നാല് കിലോമീറ്ററാക്കും. 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ തുടര്‍ച്ചയായി 1200 മീറ്റര്‍ ബര്‍ത്തും അധികമായി നിര്‍മിക്കും. കടലില്‍നിന്ന് 55 ഹെക്ടര്‍ സ്ഥലം നികത്തി തുറമുഖത്തിന്റെ അനുബന്ധ ആവശ്യങ്ങള്‍ക്ക് സജ്ജമാക്കും.