കോഴിക്കോട്: ചുങ്കം സ്വദേശി കെ ടി വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സരോവരത്തെ തണ്ണീര്‍ത്തടത്തില്‍ നിന്ന് കണ്ടെത്തിയത് 53 അസ്ഥിക്കഷ്ണങ്ങള്‍. പല്ലുകളുടെയും താടിയെല്ലിന്റെയും വാരിയെല്ലിന്റെയും അസ്ഥിഭാഗങ്ങളാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലയോട്ടി ഒഴികെ മറ്റ് ശരീരഭാഗങ്ങളിലെ എല്ലുകള്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലില്‍ ചതുപ്പിനടിയില്‍ വെട്ടുകല്ലുകള്‍ കണ്ടെത്തിയിരുന്നു. വിജിലിനെ ചതുപ്പില്‍ കല്ലു കെട്ടിത്താഴ്ത്തിയതാണെന്നാണ് നേരത്തെ പ്രതികള്‍ നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധനകള്‍ തുടര്‍ന്നത്.
തലയോട്ടി ഒഴികെ 53 അസ്ഥികളാണ് ലഭിച്ചതെന്നും ഇതില്‍ ഡിഎന്‍എ പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും ഡിസിപി അരുണ്‍ കെ പവിത്രന്‍ പറഞ്ഞു. ഒത്തൊരുമയോടെ എല്ലാവരും ചേര്‍ന്നു 45 മീറ്ററോളം വിസ്തൃതിയില്‍ ചതുപ്പില്‍ നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്താനായതെന്ന് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത് പറഞ്ഞു.
2019 മാര്‍ച്ച് 24നു വീട്ടില്‍ നിന്നു ബൈക്കില്‍ പോയ ശേഷം കാണാതായ വിജില്‍ (29) അമിതമായി ലഹരിമരുന്ന് ഉള്ളില്‍ചെന്നു മരിച്ചതായും തുടര്‍ന്ന് സുഹൃത്തുക്കള്‍ മൂന്നു പേര്‍ ചേര്‍ന്നു തെളിവു നശിപ്പിക്കാന്‍ ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് കേസ്. വിജിലിന്റെ സുഹൃത്തുക്കളായ കുളങ്ങരക്കണ്ടി മീത്തല്‍ കെ കെ നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. ഇതില്‍ രഞ്ജിതിനെ കുറിച്ച് പോലിസിന് വിവരങ്ങളൊന്നുമില്ല.
