ലൗ ജിഹാദ് ആരോപണം; മുസ് ലിം യുവാവിനെ റോഡിലൂടെ കയറില്‍ കെട്ടിവലിച്ച് യുപി പോലിസ്

Update: 2026-02-06 04:35 GMT

കാണ്‍പൂര്‍: ലൗ ജിഹാദ് ആരോപിച്ചുള്ള പരാതിയില്‍ അറസ്റ്റിലായ മുസ് ലിം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് യുപി പോലിസ്. പ്രണയത്തിലായിരുന്ന യുവതി നല്‍കിയ പരാതിയിലാണ് പോലിസിന്റെ നടപടി. ആമിര്‍ സൈദി എന്ന യുവാവിനെയാണ് ഘടംപൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചെന്നും, വിവാഹത്തിനും മതപരിവര്‍ത്തനത്തിനും സമ്മര്‍ദ്ദം ചെലുത്തിയെന്നും, പിന്നീട് മറ്റൊരാളുമായി നിശ്ചയിച്ചിരുന്ന തന്റെ വിവാഹം മുടക്കിയെന്നും സ്ത്രീ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

ലൗ ജിഹാദ് ആരോപിച്ച് നല്‍കിയ പരാതിയില്‍ യുവാവിന്റെ കയ്യില്‍ കയറ് കെട്ടി പരസ്യമായി റോഡിലൂടെ നടത്തിച്ച പോലിസ് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ആക്രമിക്കുകയും കാണികളോട് മാപ്പ് പറയിക്കുകയും ചെയ്തു.

യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലിസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പോലിസിന്റെ ക്രൂരത, വര്‍ഗീയ പക്ഷപാതം, നിയമ നടപടിക്രമങ്ങളുടെ ലംഘനവും ചര്‍ച്ചയായി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദ്ദിച്ചതായും, 'സര്‍, ഞാന്‍ ഒരു തെറ്റ് ചെയ്തു, ഞാന്‍ മറ്റൊരു പെണ്‍കുട്ടിയെ നോക്കില്ല' എന്ന് പറയാന്‍ നിര്‍ബന്ധിച്ചതായും വീഡിയോയില്‍ കാണാം. അയാള്‍ കൈകള്‍ കൂപ്പി ആവര്‍ത്തിച്ച് ക്ഷമാപണം നടത്തുന്നതായും വീഡിയോയില്‍ കാണാം.

'കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധി' എന്ന തത്വത്തെയും മനുഷ്യാന്തസ്സിനെയും ഇത് ലംഘിക്കുന്നു,' കാണ്‍പൂര്‍ ആസ്ഥാനമായുള്ള അഭിഭാഷകനായ വിശാല്‍ ശര്‍മ്മ പറഞ്ഞു. 'പരസ്യമായി അപമാനിക്കുകയും കയറില്‍ കെട്ടിവലിച്ച് നടത്തുകയും നിര്‍ബന്ധിത കുറ്റസമ്മതം നടത്തുകയും ചെയ്തത് കടുത്ത കുറ്റകൃത്യമാണ്. പ്രതിയെ അറസ്റ്റ് ചെയ്താല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുക എന്നതാണ് പോലീസിന്റെ ജോലി'. വിശാല്‍ ശര്‍മ പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതോടെ ന്യായീകരണവുമായി പോലിസ് രംഗത്തെത്തി. യുവാവിനെതിരേ ഗുണ്ടാ ആക്ട്, ഭീഷണിപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരം കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. 'ഗുരുതരമായ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നടപടിയെടുത്തിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും അവളുടെ വിവാഹം മുടക്കുകയും ചെയ്തതയാണ് പരാതി'. ഘടംപൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പോലീസിന്റെ നിയമവിരുദ്ധ നടപടികളെ ചോദ്യം ചെയ്തു. 'പൊതു പരേഡ്, ശാരീരിക പീഡനം, നിര്‍ബന്ധിത പൊതു ക്ഷമാപണം എന്നിവ ജീവിക്കാനുള്ള അവകാശവും അന്തസ്സോടെയുള്ള വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ വ്യക്തമായ ലംഘനങ്ങളാണ്. ന്യായമായ വിചാരണയ്ക്കുള്ള ഏതൊരു സാധ്യതയെയും ഇത് മുന്‍വിധിയോടെ കാണുന്നു,' അഡ്വ. ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍, ഹിന്ദുത്വ സംഘങ്ങളും പോലീസ് സംവിധാനവും 'ലവ് ജിഹാദ്' എന്ന് ആരോപിക്കപ്പെട്ട കേസുകളില്‍ മുസ് ലിം യുവാക്കള്‍ക്കെതിരേ കടുത്ത നടപടികള്‍ വ്യാപകമാണ്. നിരവധി സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു യുവാക്കള്‍ ഉള്‍പ്പെട്ട സമാനമായ കേസുകളില്‍ ഇത്തരത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

'രണ്ട് രീതിയിലാണ് പോലിസിന്റെയും ഹിന്ദുത്വ സംഘങ്ങളുടേയും ഇടപെടല്‍. ഒന്നില്‍, ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം യുവാക്കളെ കുറ്റവാളികളായി പ്രദര്‍ശിപ്പിക്കുന്നു. മറ്റൊന്നില്‍, സ്ത്രീ മുസ്‌ലിമായ മിശ്രവിവാഹങ്ങളെ 'ലിബറല്‍' അല്ലെങ്കില്‍ 'പ്രണയവിവാഹങ്ങള്‍' ആയി ആഘോഷിക്കുന്നു. പോലീസിന്റെ പങ്ക് വര്‍ഗീയവും മുന്‍വിധിയോടെയും മാറുന്നു'. സാമൂഹിക പ്രവര്‍ത്തക കവിത കൃഷ്ണന്‍ പറഞ്ഞു.