വെഞ്ഞാറമൂടില്‍ കൊലപാതക പരമ്പര; അഞ്ചു പേരെ കൊന്നെന്ന് യുവാവ്; അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്തു യുവാവിന്റെ കൂട്ടക്കൊലപാതകം. അഞ്ചുപേരെ കൊലപ്പെടുത്തിയതായി പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പെരുമല സ്വദേശി അഫാന്‍ (23) മൊഴി നല്‍കി. രണ്ടു മണിക്കൂറിനിടെ മൂന്നു വീടുകളിലായി ആറുപേരെ വെട്ടിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തല്‍. അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ ചികിത്സയിലാണെന്നും പോലിസ് പറഞ്ഞു. ഇന്നു വൈകിട്ടാണു സംഭവം.
പ്രതി കീഴടങ്ങിയ ശേഷമാണു വിവരങ്ങള്‍ പുറത്തുവന്നത്. ആക്രമണത്തില്‍ സഹോദരനും 9ാം ക്ലാസ് വിദ്യാര്‍ഥിയുമായ അഫ്‌സാന്‍, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആദ്യം വെട്ടിയത് അമ്മയെയും പെണ്‍സുഹൃത്തിനെയുമാണ്. അഫാന്റെ പെണ്‍സുഹൃത്ത്, സഹോദരന്‍ എന്നിവരെ അവരുടെ വീട്ടില്‍വച്ചാണു വെട്ടിക്കൊന്നത്.
പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളെ അവരുടെ വീട്ടിലെത്തിയും പിതാവിന്റെ മാതാവ് സല്‍മാബീവി(88)യെ അവരുടെ വീട്ടിലെത്തിയുമാണ് വെട്ടിക്കൊന്നതെന്നാണു യുവാവ് പറയുന്നത്. വെട്ടേറ്റു ഗുരുതര പരുക്കുകളോടെ അഫാന്റെ ഉമ്മ ഷെമി ചികിത്സയിലാണ്.
രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വര്‍ണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്.
പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വന്നതാണ് .മാതാവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനിയന്‍ അഫ്‌സാന്‍. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്‌റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.
വെഞ്ഞാറമൂട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പേരുമല പേരാവൂര്‍ സ്വദേശി അഫാന്‍ വൈകീട്ട് 6.20നാണ് സ്‌റ്റേഷനില്‍ എത്തിയത്. വൈകീട്ട് നാലു മണിയോടെയാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു. ഇയാള്‍ എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
