വഞ്ചിയൂര്‍ വെടിവയ്പ്: പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-01-21 12:35 GMT

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ ലൈംഗികപീഡനപരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് 2021 ആഗസ്റ്റില്‍ സുജിത്ത് തന്നെ ബലാല്‍സംഗം ചെയ്‌തെന്നും പിന്നീട് സൗഹൃദം അവസാനിപ്പിച്ചെന്നും വനിതാഡോക്ടറുടെ പരാതി പറയുന്നു. ഇതിന്റെ പ്രതികാരത്തിലാണ് സുജിത്തിന്റെ ഭാര്യയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്.

ശാരീരിക ബന്ധത്തിനു താല്‍പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് സുജിത്തിനെതിരെ കണ്ണനല്ലൂര്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് വനിതാ ഡോക്ടര്‍ യുവതിയെ വീട്ടിലെത്തി വെടിവെച്ചത്. 42 കിലോമീറ്റര്‍ കാറോടിച്ചു തിരുവനന്തപുരം നഗരമധ്യത്തിലെ വീട്ടിലെത്തി ആയിരുന്നു വെടിവച്ചത്. കുറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണു പ്രതിയെത്തിയത്. യുവതി കുറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെ പോക്കറ്റില്‍നിന്ന് എയര്‍ പിസ്റ്റള്‍ എടുത്തു വെടിവയ്ക്കുകയായിരുന്നു. തലയില്‍ കൊള്ളാതിരിക്കാന്‍ കൈകൊണ്ട് മുഖം മറയ്ക്കുന്നതിനിടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറുകയും ചെയ്തു. അക്രമം നടന്ന ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നു ഡ്യൂട്ടിക്കിടെയാണ് വനിതാ ഡോക്ടറെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

Tags: