മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തുമെന്ന് ട്രംപ്

Update: 2025-11-28 09:33 GMT

വാഷിങ്ടണ്‍: എല്ലാ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഭരണസംവിധാനം ആരോഗ്യകരമായതിന് ശേഷം മാത്രം കുടിയേറ്റം അനുവദിക്കുകയുള്ളൂ എന്നും ട്രംപ് പറഞ്ഞു. സാങ്കേതികവിദ്യയില്‍ യുഎസ് ഏറെ പുരോഗമിച്ചെങ്കിലും കുടിയേറ്റ നയത്തിലെ അപാകതകള്‍ അതിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കി. യുഎസിന് ആവശ്യമില്ലാത്ത ഒരാളെയും രാജ്യത്ത് നിര്‍ത്തില്ല. രാജ്യത്തെ പൗരന്‍മാര്‍ അല്ലാത്തവര്‍ക്ക് ഒരുതരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങളും സബ്‌സിഡികളും നല്‍കില്ല. പാശ്ചാത്യ നാഗരികതയുമായി ചേര്‍ന്ന് പോവാന്‍ സാധിക്കാത്തവരെയും സുരക്ഷാ ഭീഷണിയായവരെയും പുറത്താക്കും. വെറുപ്പ്, മോഷണം, കൊലപാതകം എന്നിവയ്ക്ക് അമേരിക്കയുമായി ബന്ധമില്ല. അതിനാല്‍ അത്തരക്കാരെയും പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു അഫ്ഗാന്‍ സ്വദേശി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിന് സമീപം നടത്തിയ ആക്രമണത്തില്‍ ഒരു നാഷണല്‍ ഗാര്‍ഡ് ട്രൂപ്പര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.