വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമിട്ട ഇറാനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി യുഎസ്

Update: 2026-02-04 03:27 GMT

വാഷിങ്ടണ്‍: അറേബ്യന്‍ കടലില്‍ ഇറാനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി യുഎസ് സൈനിക വക്താവ് പറഞ്ഞു. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമിട്ട് പറന്ന ഡ്രോണ്‍ ആണ് വെടിവെച്ചിട്ടതെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35സി സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് വിമാനവാഹിനിക്കപ്പലിനെയും അതിന്റെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി 'സ്വയം പ്രതിരോധത്തിനായി' ഡ്രോണിനെ വെടിവച്ചിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു.

കപ്പല്‍ ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 500 മൈല്‍ അകലെയായിരുന്നു. ഒരു യുഎസ് ഉപകരണത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും യുഎസ് വക്താവ് അറിയിച്ചു.

വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ സംഘര്‍ഷം ഉയര്‍ന്ന സാഹചര്യത്തില്‍, മേഖലയില്‍ യുഎസ് സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനിടേയാണ് സംഭവം. അമേരിക്കയുടെ യുദ്ധ കപ്പലുകള്‍ തങ്ങളുടെ നിരീക്ഷണ വലയത്തിലാണെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആണവ പരിപാടി നിയന്ത്രിക്കുന്നതിനുള്ള ഒരു കരാറില്‍ ചര്‍ച്ച നടത്തിയില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

അതേസമയം, യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച അവസാനം വരെ തുടരുമെന്ന് ഇറാനിയന്‍ ഡ്രോണ്‍ തകര്‍ത്തതിനു ശേഷം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

ട്രംപ് 'എപ്പോഴും ആദ്യം നയതന്ത്രം പിന്തുടരാന്‍ പ്രതിജ്ഞാബദ്ധനാണ്' എന്ന് അവര്‍ പറഞ്ഞു, എന്നാല്‍ 'എപ്പോഴും നിരവധി ഓപ്ഷനുകള്‍ അദ്ദേഹത്തിന്റെ മുന്നിലുണ്ട്, അതില്‍ സൈനിക ശക്തിയുടെ ഉപയോഗവും ഉള്‍പ്പെടുന്നു' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനു നേരെയുള്ള ഏതൊരു ആക്രമണവും മേഖലയില്‍ തുറന്ന യുദ്ധത്തിന് കാരണമാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ചൊവ്വാഴ്ചത്തെ ഡ്രോണ്‍ സംഭവത്തെക്കുറിച്ച് ടെഹ്റാന്‍ പ്രതികരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കപ്പല്‍ ചാനലായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) സേന 'യുഎസ് പതാകയുള്ള വ്യാപാര കപ്പലിനെ ആക്രമിച്ചതായി യുഎസ് സൈന്യം പറഞ്ഞു. സൈനിക പ്രതിരോധത്തിലൂടെ കപ്പല്‍ സുരക്ഷിതമായി പോവാനായതായും അവര്‍ അറിയിച്ചു.