പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക-ഇസ്രയേല്‍ സഖ്യം; ലക്ഷ്യം മിസൈല്‍ ശേഷി ഇല്ലാതാക്കല്‍

Update: 2026-03-05 02:50 GMT

വാഷ്ങ്ടണ്‍: ഇറാനില്‍ പുതിയ ആക്രമണ പരമ്പര തുടങ്ങി അമേരിക്ക-ഇസ്രയേല്‍ സഖ്യം. മിസൈല്‍ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം വെക്കുന്നത്. ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രമേയം തള്ളി അമേരിക്കന്‍ സെനറ്റ്. ലെബനാനില്‍ കൂടുതല്‍ ഹിസ്ബുല്ല താവളങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു. അതേസമയം, ഗള്‍ഫ് മേഖലയിലേക്ക് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുന്നു. കൂടുതല്‍ മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി അറേബ്യ അറിയിച്ചു.

ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനില്‍ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ട്.

സൗദിയില്‍ നിരവധി തവണ ആക്രമണങ്ങള്‍ നടന്നു. അല്‍ ഖര്‍ജില്‍ 3 ഡ്രോണുകള്‍ കൂടി തകര്‍ത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ ഇന്ധന കപ്പലില്‍ ചോര്‍ച്ചയുണ്ടായതായി വിവരങ്ങള്‍. സ്‌ഫോടന ശബ്ദത്തിന് പിന്നാലെയാണിത്. മുബാറക് അല്‍ കബീര്‍ തീരത്തിനു 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. എന്നാല്‍, ഇത് കുവൈത്തിന്റെ തീരത്തല്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. അതേസമയം, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഖത്തറില്‍ അമേരിക്കന്‍ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.