സിറിയയിലെ 3,500 വിദേശ 'സൈനികരെ' സൈന്യത്തില്‍ ചേര്‍ക്കും; അനുമതി നല്‍കി യുഎസും

Update: 2025-06-03 12:47 GMT
സിറിയയിലെ 3,500 വിദേശ സൈനികരെ സൈന്യത്തില്‍ ചേര്‍ക്കും; അനുമതി നല്‍കി യുഎസും

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെതിരേ യുദ്ധം ചെയ്യാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരെ സിറിയന്‍ സൈന്യത്തില്‍ ചേര്‍ക്കും. സിറിയന്‍ ദേശീയ സൈന്യത്തിന്റെ 84ാം ഡിവിഷനിലാണ് ചൈനയിലെ ഉയ്ഗൂറുകള്‍ അടക്കമുള്ളവര്‍ ചേരുക. ഏകദേശം 3,500 വിദേശികളാണ് യുദ്ധത്തില്‍ പങ്കെടുത്തത്. ഇവരെയെല്ലാം സൈന്യത്തില്‍ ചേര്‍ക്കാന്‍ ധാരണയായതായി സിറിയയിലെ യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായ തോമസ് ബരാക്ക് പറഞ്ഞു.

ബശ്ശാറുല്‍ അസദ് അധികാരത്തില്‍ നിന്ന് പുറത്തായ ശേഷമുണ്ടായ പ്രധാന ചര്‍ച്ച തന്നെ ഈ വിദേശ പോരാളികളെ എന്തു ചെയ്യണമെന്നതായിരുന്നു. പുതിയ ഭരണകൂടത്തോട് കൂറുള്ള അവരെ പുറത്തുനിര്‍ത്തരുതെന്നാണ് ഹയാത് താഹിര്‍ അല്‍ ശാം നേതൃത്വത്തിന്റെ നിലപാട്. പക്ഷേ, യുഎസിന്റെയും യൂറോപ്പിന്റെയും നിലപാട് നിര്‍ണായകമായി വന്നു. അവരെ പുറത്താക്കണമെന്നാണ് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടത്. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തോടെ നിലപാട് മാറി. വിദേശ സൈനികരെ പുറത്താക്കിയാല്‍ അവര്‍ മറ്റേതെങ്കിലും സംഘടനകളില്‍ ചേര്‍ന്നേക്കാമെന്നാണ് സിറിയയുടെ പ്രതിരോധ മന്ത്രി വാദിച്ചത്. ഇതാണ് ഇപ്പോള്‍ യുഎസ് അംഗീകരിച്ചത്.

ചൈനീസ് സര്‍ക്കാര്‍ നിരോധിച്ച തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് പാര്‍ട്ടിയുടെ അംഗങ്ങളാണ് വിദേശ സൈനികരില്‍ കൂടുതലും. സായുധസംഘങ്ങള്‍ പിരിച്ചുവിട്ടെന്നും പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണെന്ന് പ്രവര്‍ത്തിക്കുന്നതെന്നും തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് പാര്‍ട്ടി നേതാവ് ഉസ്മാന്‍ ബുഗാര പറഞ്ഞു.

Similar News