ടിവി ചര്‍ച്ചക്കിടെ ആര്‍ജെഡി നേതാവ് മനുസ്മൃതി വലിച്ചു കീറി; കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് കോടതി

Update: 2025-09-15 10:46 GMT

അലീഗഡ്: ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെ മനുസ്മൃതി വലിച്ചു കീറിയ ആര്‍ജെഡി വക്താവ് പ്രിയങ്കാ ഭാരതിക്കെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് കോടതി. കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ പോലിസ് നല്‍കിയ റിപോര്‍ട്ട് തള്ളിയാണ് അലീഗഡ് സിവില്‍ ജഡ്ജി റാഷി തോമറിന്റെ ഉത്തരവ്. കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കി. 2024 ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനുസ്മൃതി രാജ്യത്ത് ജനങ്ങളെ വിഭജിക്കാന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കാ ഭാരതി അത് കീറിയെറിഞ്ഞത്. എന്നാല്‍, രാഷ്ട്രീയ സവര്‍ണ പരിഷത്ത് നേതാവ് ആചാര്യ ഭാരത തിവാരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ നടപടികള്‍ വേണ്ടെന്ന് പറഞ്ഞ് പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ആചാര്യ ഭാരത തിവാരി അതിനെ എതിര്‍ത്ത് അപേക്ഷയും നല്‍കി. അതില്‍ വാദം കേട്ടാണ് പോലിസ് നടപടി റദ്ദാക്കിയത്.