കശ്മീരില്‍ പ്രഫസറെ സൈനികര്‍ ആക്രമിച്ചതായി പരാതി; പോലിസ് കേസെടുത്തു (വീഡിയോ)

Update: 2025-04-19 00:58 GMT
കശ്മീരില്‍ പ്രഫസറെ സൈനികര്‍ ആക്രമിച്ചതായി പരാതി; പോലിസ് കേസെടുത്തു (വീഡിയോ)

രജൗരി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറെ കശ്മീരിലെ രജൗരിയില്‍ വച്ച് സൈനികര്‍ മര്‍ദ്ദിച്ചതായി പരാതി. രജൗരി സ്വദേശിയായ ലിയാഖത്ത് അലിയെയാണ് വ്യാഴാഴ്ച്ച ലാം പ്രദേശത്ത് നടന്ന വാഹനപരിശോധനക്കിടെ സൈനികര്‍ മര്‍ദ്ദിച്ചതെന്ന് പോലിസില്‍ എത്തിയ പരാതി പറയുന്നു. സംഭവത്തില്‍ സൈനികര്‍ക്കെതിരെ പോലിസ് കേസെടുത്തു.

എന്നാല്‍, ആക്രമണ ആരോപണം സൈന്യം തള്ളി. '' ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരെ തടയാനും ആയുധങ്ങള്‍ തട്ടിയെടുക്കാനും ഒരാള്‍ ശ്രമിച്ചുവെന്നാണ് പ്രാഥമിക വിവരം. എന്നിരുന്നാലും അന്വേഷണം ആരംഭിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും''-സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ലിയാഖത്ത് അലിയും സൈന്യത്തിലും ഇന്തോ തിബത്തന്‍ പോലിസിലും സേവനം അനുഷ്ടിക്കുന്ന ബന്ധുക്കളും ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് അലി സാമൂഹിക മാധ്യമമായ എക്‌സില്‍ ഒരു പോസ്റ്റിട്ടു.

''എന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ സൈനികരാണ്. അതില്‍ എനിക്ക് എപ്പോഴും അഭിമാനമുണ്ടായിരുന്നു. യൂണിഫോമിലും സേവനത്തിലും ത്യാഗത്തിലും ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍, ഇന്നത്തെ അനുഭവം ആ അഭിമാനത്തെ ഉലച്ചു. ഒരു കാരണവുമില്ലാതെ, ഒരു ചോദ്യവുമില്ലാതെ, ഞാന്‍ ഒരിക്കല്‍ അന്ധമായി വിശ്വസിച്ചിരുന്ന ആളുകള്‍ തന്നെ എന്നെ ആക്രമിച്ചു, ആയുധം കൊണ്ട് തലയില്‍ അടിച്ചു.''-ലിയാഖത്ത് അലിയുടെ പോസ്റ്റ് പറയുന്നു.

Similar News