ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിന് അറസ്റ്റില്‍ നിന്ന് സംരക്ഷണമുണ്ടെന്ന് ഫ്രാന്‍സ്; ഇല്ലെന്ന് ഐക്യരാഷ്ട്ര സഭ റപ്പോറ്റേര്‍ ഫ്രാഞ്ചെസ്‌ക അല്‍ബനീസ്

Update: 2024-11-30 08:24 GMT

പാരിസ്: ഗസയിലെ യുദ്ധക്കുറ്റങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇറക്കിയ അറസ്റ്റ് വാറന്റില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സംരക്ഷണം നല്‍കുമെന്ന് ഫ്രാന്‍സ്. അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിക്കാത്ത രാജ്യങ്ങളുടെ തലവന്‍മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഫ്രാന്‍സിന് ബാധ്യതയുണ്ടെന്നാണ് ഫ്രെഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബരോറ്റെ പറഞ്ഞു. എന്നിരുന്നാലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ പ്രസ്താവനയെ ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭ സ്‌പെഷ്യല്‍ റപ്പോറ്റേര്‍ ഫ്രാഞ്ചെസ്‌ക അല്‍ബനീസ് ചോദ്യം ചെയ്തു. ഇത്തരം സംരക്ഷണങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് അവര്‍ പറഞ്ഞു. സുഡാന്‍ മുന്‍ ഭരണാധികാരിയും സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ഉമര്‍ ഹസന്‍ അഹമദ് അല്‍ ബഷീറിന്റെ കേസില്‍ ഈ നിയമപ്രശ്‌നത്തില്‍ തീര്‍പ്പുണ്ടായിട്ടുള്ളതാണ്. അതിനാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി നിയമത്തിന്റെ 70ാം വകുപ്പിന്റെ ലംഘനമായിരിക്കും. അതൊരു ക്രിമിനല്‍ പ്രവൃത്തിയായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റിനെതിരേ അപ്പീല്‍ നല്‍കുമെന്ന ഇസ്രായേലിന്റെ നിലപാടിനെതിരേ പ്രോസിക്യൂട്ടറായ കരീം ഖാനും രംഗത്തെത്തി. കേസിന്റെ ഈ ഘട്ടത്തില്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.