ആനയിറങ്കല്‍ ഡാമില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി; സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചിട്ടും ഡാമില്‍ ഇറങ്ങിയെന്ന്

Update: 2025-02-18 12:19 GMT

ഇടുക്കി: രാജകുമാരി പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ ആനയിറങ്കല്‍ ജലാശയത്തില്‍ മുങ്ങി മരിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തില്‍ ജെയ്‌സണ്‍ (45), സുഹൃത്ത് നടുക്കുടിയില്‍ (മോളോകുടിയില്‍) ബിജു (52) എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് നാലിനാണ് ഇരുവരും ഉള്‍പ്പെടുന്ന നാലംഗ സംഘം ജലാശയത്തില്‍ എത്തിയത്. ഡാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയ ഇവരെ സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചു. തങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്ന് മറ്റ് രണ്ടുപേരോട് പറഞ്ഞ ജെയ്‌സണും ബിജുവും വീണ്ടും ഡാമിന്റെ എതിര്‍ഭാഗത്ത് എത്തുകയായിരുന്നു.

ഇവരെ കാണാതായതിനാല്‍ ഇന്നലെ രാത്രി മുതല്‍ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ ആനയിറങ്കലിന് സമീപം ജെയ്‌സന്റെ വാഹനം കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് ഡാം സുരക്ഷാ വിഭാഗം ജീവനക്കാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിജുവിന്റെ വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും കരയില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ജെയ്‌സന്റെ മൃതദേഹം ലഭിച്ചത്. തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നും രണ്ട് സ്‌കൂബ ടീമുകളും എത്തി വൈകുന്നേരം മൂന്നരയോടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് രണ്ടിന് മകള്‍ കൃഷ്ണയുടെ വിവാഹനിശ്ചയം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്റെ മരണം.

ഐബിയാണ് മരിച്ച ജെയ്‌സന്റെ ഭാര്യ. മക്കള്‍: അജല്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), എയ്ഞ്ചല്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി). ബിജുവിന്റെ ഭാര്യ സുമത, മക്കള്‍: കൃഷ്ണ, കാര്‍ത്തിക. മാര്‍ച്ച് രണ്ടിന് മകള്‍ കൃഷ്ണയുടെ വിവാഹനിശ്ചയം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്റെ മരണം.